സിനിമ തുടങ്ങുന്നതിന് മുൻപ് തീയേറ്ററിൽ ആടിന്റെ തലയറുത്ത് ‘മൃഗബലി’; ആന്ധ്രയിൽ 5 പേർ അറസ്റ്റിൽ

നടന്‍ എന്‍ ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമായ ‘ദാക്കു മഹാരാജ്’ ന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിന്റെ തലയറുത്ത് മൃഗബലി. സംഭവത്തിൽ തിരുപ്പതിയിൽ നിന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് എസ്പിക്ക് അയച്ച പരാതിയിലാണ് കേസ് എടുത്തത്.
ആടിനെ തലയറുത്ത് രക്തം സിനിമയില്‍ പ്രധാന വേഷം ചെയ്ത ബാലകൃഷ്ണയുടെ പോസ്റ്ററില്‍ പുരട്ടുകയായിരുന്നു. സംഭവത്തില്‍ ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്ളാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ കത്തി എടുക്കുന്നതടക്കമുള്ള വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതേസമയം, തീയേറ്ററിൽ വെച്ചുനടത്തിയ മൃഗബലിയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ജനുവരി 12 നാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. അന്നേ ദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് ആടിനെ ബലിയര്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
Story Highlights : Actor N Balakrishnas fans arrested for sacrificing ram before movie screening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here