മുൻ ഹൈക്കോടതി ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിയ സംഭവം; രൂപ കൈമാറ്റം ചെയ്തത് 18 അക്കൗണ്ടുകളിലേക്ക്

വിരമിച്ച കേരള ഹൈക്കോടതി ജഡ്ജിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ, 90 ലക്ഷം രൂപ കൈമാറ്റം ചെയ്തത് പതിനെട്ട് അക്കൌണ്ടുകളിലേക്കെന്ന് കണ്ടെത്തൽ. ദുബയ്, ബീഹാർ, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള അക്കൗണ്ടുകളിലേക്കാണ് പണം പോയത്. അക്കൗണ്ടുകളിൽ ഉള്ള 28 ലക്ഷം രൂപ മരവിപ്പിക്കാൻ പൊലീസ് നടപടി ആരംഭിച്ചു.
തൃപ്പൂണിത്തുറ എരൂർ അമൃത ലെയ്‌ൻ സ്വപ്‌നത്തിൽ ശശിധരൻ നമ്പ്യാർക്കാണ് (73) പണം നഷ്ടമായത്. ഓൺലൈൻ ഷെയർ മാർക്കറ്റ് ട്രേഡിങ്ങിന്റെ പേരിൽ 90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ആദിത്യ ബിർള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇദ്ദേഹത്തെ അംഗമാക്കിയിരുന്നു. തുടർന്ന് പണം നിക്ഷേപിച്ചാൽ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പിൽ തന്നെ പങ്കുവെച്ച ലിങ്കിലേക്ക് ജഡ്ജി പണം കൈമാറുകയും ചെയ്തു.ഇത്തരത്തിൽ കഴിഞ്ഞ വർഷം ഡിസംബർ നാലിനും 30-നും ഇടയ്ക്ക് ജഡ്ജിയുടെ പല അക്കൗണ്ടുകളിൽ നിന്നായി 90 ലക്ഷം രൂപ തട്ടിപ്പുകാർ കൈക്കലാക്കി. എന്നാൽ, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നൽകിയ പണമോ തിരികെ ലഭിച്ചില്ല. തുടർന്ന് തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിൽ ഈ മാസം അഞ്ചിന് പരാതി നൽകി.
Story Highlights : Cyber fraud former Kerala high court judge loses 90 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here