ഹമാസിൽ ബന്ദികളായ മൂന്ന് ഇസ്രയേലികളെ റെഡ് ക്രോസിന് കൈമാറി

ഹമാസിൽ ബന്ദികളായ മൂന്ന് ഇസ്രയേലികളെ കൈമാറിയെന്ന് റെഡ് ക്രോസിന്റെ സ്ഥിരീകരണം. മൂന്ന് പേരെയും ഗസ്സ അതിർത്തിയിൽ എത്തിച്ച് ഇസ്രയേൽ സേനയ്ക്ക് കൈമറുമെന്നും റെഡ് ക്രോസ് അറിയിക്കുന്നു. ആദ്യം മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇസ്രയേൽ 95 പലസ്തീൻ തടവുകാരെ മോചിപ്പിക്കും. ബന്ദി കൈമാറ്റം എവിടെ വെച്ചാണെന്ന് വ്യക്തമായിട്ടില്ല. അതിനിടെ കരാറിനെ എതിർത്ത് ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗവീർ മന്ത്രിസ്ഥാനം രാജിവെച്ചു.
Read Also: പലസ്തീനിൽ യുദ്ധവിരാമം; ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ
15 മാസം നീണ്ടുനിന്ന യുദ്ധത്തിനാണ് ഇതോടെ ആശ്വാസമാകുന്നത്. നേരത്തെ പ്രഖ്യാപിച്ചതിലും മൂന്നു മണിക്കൂർ വൈകിയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ സമയം ഉച്ചയോടെ വെടിനിർത്തൽ നിലവിൽവരുമെന്ന് ഖത്തർ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിര്‍ത്തല്‍ പ്രബാല്യത്തിൽ വരില്ലെന്ന് ഇസ്രയേൽ നിലപാട് കടുപ്പിച്ചതോടെ കരാർ വൈകുകയായിരുന്നു. ആദ്യഘട്ട വെടിനിർത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും. ജനവാസ മേഖലയിൽ നിന്നുള്ള ഇസ്രയേൽ സൈന്യത്തിന്റെ പിൻമാറ്റം ഇതിന് പിന്നാലെയുണ്ടാകും. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതും കാത്ത് നൂറുകണക്കിന് സഹായ ട്രക്കുകളാണ് റഫാ അതിർത്തിയിൽ കാത്തുനിൽക്കുന്നത്. വെടിനിർത്തലിന് തൊട്ടുമുൻപ് ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു.
Story Highlights : Three Israelis held hostage by Hamas have been handed over to the Red Cross
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here