‘തീ പടര്‍ന്നെന്ന് കേട്ടതോടെ ആളുകള്‍ ട്രാക്കിലേക്ക് എടുത്ത് ചാടാന്‍ തുടങ്ങി’ ; മഹാരാഷ്ട്രയിലെ നടുക്കുന്ന അപകടം വിവരിച്ച് ദൃക്‌സാക്ഷി

മഹാരാഷ്ട്രയില്‍ 12 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഓര്‍ത്തെടുത്ത് ദൃക്‌സാക്ഷി. ട്രെയിനില്‍ തീ പിടിച്ചു എന്ന അഭ്യൂഹം പരന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി പരക്കം പായാന്‍ ആരംഭിച്ചുവെന്നും ചിലര്‍ ട്രാക്കിലേക്ക് എടുത്ത് ചാടിയെന്നും വിശാല്‍ യാദവ് എന്ന ദൃക്‌സാക്ഷി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഞങ്ങള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങി. പെട്ടന്നാണ് എതിര്‍ ദിശയില്‍ നിന്ന് മറ്റൊരു ട്രെയിന്‍ വരുന്നത് കണ്ടത്. അതോടെ തിക്കും തിരക്കും ഉണ്ടായി. ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടയില്‍ പരുക്കേറ്റു – യാദവ് വ്യക്തമാക്കി.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ നിരവധി യാത്രക്കാര്‍ മരിച്ച വാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറയുന്നു.
ജല്‍ഗാവില്‍ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തം. ലഖ്‌നൌവില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്‌സ്പ്രസിന്ര്‍റെ വീലുകളില്‍ നിന്ന് പുക കണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്. പിന്നാലെ ചങ്ങല വലിച്ചു. B4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്. എതിര്‍ ദിശയില്‍ വരികയായിരുന്ന കര്‍ണാടക എക്‌സ്പ്രസ് ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. നിമിഷ നേരം കൊണ്ട് റെയില്‍ ട്രാക്ക് ചോരക്കളമായി. പരുക്കേറ്റ് ട്രാക്കിന് സമീപം ആളുകള്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കും. പിന്നാലെ രക്ഷാദൗത്യം തുടങ്ങി. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മധ്യ റെയില്‍വേയും അറിയിച്ചു.
Story Highlights : Passenger Recalls Horror After Maharashtra train accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here