‘വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്‌നം, വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും’; പ്രിയങ്ക ഗാന്ധി

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് പ്രിയങ്ക ഗാന്ധി എം പി . വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക പറഞ്ഞു. മനുഷ്യന്റെ ജീവനും ഉപജീവനവും സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്നും അതേസമയം തന്നെ, പ്രകൃതിയും പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പ്രശ്‌നം വളരെ സങ്കീര്‍ണമാണെന്നും പരിഹരിക്കാന്‍ കൂട്ടായി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍ പോയി. രാധയുടെ മകനും മകളും വലിയ ദുഃഖത്തിലാണ്. മനുഷ്യ – വന്യ ജീവി സംഘര്‍ഷം അത്ര എളുപ്പം പരിഹരിക്കാവുന്നതല്ല. പക്ഷേ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ട് – പ്രിയങ്ക വ്യക്തമാക്കി.
പഞ്ചാരക്കൊല്ലി പ്രദേശത്തെ ജനങ്ങള്‍ക്ക് സുരക്ഷയും ആത്മവിശ്വാസവും നല്‍കേണ്ടതുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നും പ്രിയങ്ക പറഞ്ഞു. രാധ മാത്രമല്ല, കഴിഞ്ഞ ഏതാനും മാസങ്ങള്‍ മൂന്ന് പേര്‍ കൂടി ഇതേ പ്രശ്‌നത്തിന് ഇരയായിട്ടുണ്ടെന്ന് സരോജിനി, മണി, വിഷ്ണു തുടങ്ങി വന്യ ജീവി ആക്രമണത്തിന് ഇരകളായവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് പ്രിയങ്ക വ്യക്തമാക്കി. പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കാണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലാണെന്നും അവര്‍ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ടെന്ന് പറഞ്ഞ പ്രിയങ്ക സിഎസ്ആര്‍ ഫണ്ട് സമാഹരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉണ്ടെന്നും അതിനു വേണ്ടിയെല്ലാം പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്ത് നിന്നുമുള്ള ഫണ്ട് പരിമിതമാണെന്നാണ് മനസിലാക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ ഫണ്ട് ആവശ്യമാണ്. പാര്‍ലമെന്റില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കും – പ്രിയങ്ക വ്യക്തമാക്കി.
Story Highlights : Prikanka Gandhi about man – animal conflict in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here