‘ഒരു വർഷം പൂർത്തിയായിട്ടും വയനാട് ദുരന്തബാധിതരുടെ പുനരധിവാസം നടന്നിട്ടില്ല, പ്രധാന കാരണം കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലായ്‌മ’: പ്രിയങ്ക ഗാന്ധി

വയനാട് ദുരന്തം ഉണ്ടായി ഒരു വർഷം പൂർത്തിയായിട്ടും ദുരന്തബാധിതരുടെ പുനരധിവാസം നടന്നിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി എം പി ലോക്സഭയിൽ.കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലാത്തതാണ് ദുരന്തബാധിതരുടെ പുനരധിവാസം നടക്കാത്തതിന് പ്രധാന കാരണം.
ഒരു വർഷമായി ഈ കാര്യം ആവശ്യപ്പെടുന്നു. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 17 കുടുംബങ്ങൾ പൂർണ്ണമായും ഇല്ലാതായി. 16000 കെട്ടിടങ്ങൾ തകർന്നു. നൂറുകണക്കിന് ഏക്കർ ഭൂമി നഷ്ടപ്പെട്ടു. വ്യക്തിപരമായി പലതവണ വിഷയം സഭയിൽ ഉന്നയിച്ചു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
വയനാടിനു ഫണ്ട് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കുറച്ച് തുക മാത്രമാണ് നൽകിയത്. ആ തുക അപര്യാപ്തമാണ്. ആ തുകയാകട്ടെ വായ്പയാണ് നൽകിയത്. മുൻപൊരിക്കലും ഇല്ലാത്ത നടപടിയാണ്. ഏറെ ആവശ്യപ്പെട്ടിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ തയ്യാറായില്ല.ദുരന്തബാധിതർ ഇപ്പോഴും കഷ്ടപ്പെടുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കേരളം കണ്ട മഹാ ദുരന്തം ഏറ്റുവാങ്ങിയ വയനാടിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കേന്ദ്രത്തിന്റെ പരിമിതമായ ധനസഹായ നടപടികൾ നിരാശയുണ്ടാക്കുന്നുവെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ദുരിതാശ്വാസം വായ്പയ്ക്ക് പകരം ധനസഹായമാണ് നൽകേണ്ടതെന്നും വായ്പ സമയപരിധി നീട്ടണമെന്നും വയനാട് എം പി ആവശ്യപ്പെട്ടു. വിഷയം ലോക്സഭയിൽ അവതരിപ്പിക്കാൻ അനുവാദം തേടി പ്രിയങ്ക നോട്ടീസും നൽകിയിട്ടുണ്ട്.
Story Highlights : priyanka gandhi against centre loan based aid wayanad disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here