രജിസ്ട്രാർ അനധികൃതമായി ഓഫീസിൽ ഹാജരായാൽ സ്ഥാനത്ത് നിന്ന് നീക്കും; നിർണായക നീക്കവുമായി വി സി

കേരള സർവകലാശാലയിലെ രജിസ്ട്രാറുടെ സസ്പെൻഷൻ വിവാദത്തിൽ പോര് മുറുകുകയാണ്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് വി സി മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്ത ഡോ. കെ എസ് അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാൻ വിസി മോഹനൻ കുന്നമ്മൽ നീക്കം തുടങ്ങി. ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വി സിയുടെ നിർണായക നീക്കം. രജിസ്ട്രാർ അനധികൃതമായി ഓഫീസിൽ ഹാജരായാൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനാണ് തീരുമാനം. അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാൻ പൊലീസ് സഹായം തേടാൻ മിനി കാപ്പന് നിർദ്ദേശം നൽകി. സർവകലാശാലയിലെ നിലവിലെ സ്ഥിതിഗതികൾ ഗവർണറെ അറിയിച്ചതിനുശേഷമാണ് നീക്കം.
രജിസ്ട്രാർ കെഎസ് അനിൽകുമാറിന് ശമ്പളം നൽകരുത് എന്ന കർശന നിർദേശം ഫിനാൻസ് ഓഫീസർക്ക് നൽകിയിട്ടുണ്ട്. ഫയലുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം കെ എസ് അനിൽകുമാറിൽ നിന്ന് ഇന്നലെ മിനി കാപ്പന് നൽകിയിരുന്നു.
അതേസമയം, കേരള സർവകലാശാല വി സി – രജിസ്ട്രാർ തർക്കത്തിൽ പരിഹസവുമായി ഹൈക്കോടതി രംഗത്തെത്തി. സർവകലാശാലയിൽ എലിയും പൂച്ചയും കളിയ്ക്കുകയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കെ.എസ് അനിൽകുമാറിന്റെ ഹർജിയിൽ വി.സിയ്ക്കും സർവകലാശാലയ്ക്കും ഹൈകോടതി നോട്ടീസ് അയച്ചു. രജിസ്ട്രാറുടെ പ്രവർത്തനം വി സി തടസപ്പെടുത്തു എന്ന് ചൂണ്ടികാണിച്ചാണ് കെ എസ് അനിൽകുമാർ – മോഹനൻ കുന്നുമ്മലിനെതിരെ ഹർജി നൽകിയത്.
Story Highlights : The fight at Kerala University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here