ഇത്തവണയും ജോഫ്രക്ക് മുമ്പില്‍ സഞ്ജു വീണു; ബൗണ്‍സ് നേരിടാനുള്ള പ്രത്യേക പരിശീലനത്തിലും ഫലമുണ്ടായില്ല

ഇന്നലെയും അത് തന്നെ സംഭവിച്ചു. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറെ നേരിടാന്‍ ഒരുങ്ങിയിട്ടും അയാള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍ നേരത്തെ അടിയറവ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി ട്വന്റിക്ക് മുന്നോടിയായി സഞ്ജു പ്രത്യേക ബാറ്റിങ് പരിശീലനം നത്തിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ പേസിനും ബൗണ്‍സിനും മുന്നില്‍ സഞ്ജു പതറിയിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് ബോളിലായിരുന്നു താരം പുറത്തായത്. ഇതോടെയാണ് ആര്‍ച്ചറെ നേരിടാന്‍ സഞ്ജുവിന് പ്രത്യേക പരിശീലനം നല്‍കിയത്. എന്നിട്ടും ഒരു ഷോര്‍ട്ട് ബോളില്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ വീണു. ആദ്യ മത്സരത്തില്‍ 26 റണ്‍സെടുത്ത സഞ്ജുവിന് രണ്ടാം മത്സരത്തില്‍ അഞ്ചു റണ്‍സും മൂന്നാം മത്സരത്തില്‍ ആറ് ബോളില്‍ നിന്ന് വെറും മൂന്ന് റണ്‍സുമാണ് നേടിയത്. ആദില്‍ റഷീദ് ആയിരുന്നു ഇന്നലെ താരത്തെ പിടിച്ചു പുറത്താക്കിയത്. നേരത്തെയുള്ള സഞ്ജുവിന്റെ പുറത്താകല്‍ മലയാളികള്‍ അടക്കമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടാക്കുന്നത്.
Read Also: ടി20 പരമ്പര: ഇന്ത്യയുടെ മൂന്നാം ജയത്തിന് കടിഞ്ഞാണിട്ട് ഇംഗ്ലണ്ട്; വിജയം 26 റണ്‍സിന്
പരമ്പരയിലെ മൂന്നാം മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സഞ്ജു ബൗണ്‍സ് ബോളുകളെ നേരിടാന്‍ പ്രത്യേക പരിശീലനം നടത്തിയത്. സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചായിരുന്നു പ്രത്യേക പരിശീലനം. പുള്‍ ഷോട്ടും ഹുക്കുമെല്ലാം സഞ്ജു പരിശീലിച്ചത് പ്ലാസ്റ്റിക് പന്തിലായിരുന്നു. 45 മിനിറ്റ് പരിശീലനത്തിന് ടീം ഇന്ത്യയുടെ പുതിയ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടകും ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളുമെല്ലാം സഞ്ജുവിനൊപ്പമുണ്ടായിരുന്നു. ഷോര്‍ട്ട് ബോളുകളിലും ബൗണ്‍സറുകളിലും കട്ട് ഷോട്ടുകളിലും റാംപ് ഷോട്ടുകളിലുമെല്ലാം താരം പരിശീലിച്ചു.
അരമണിക്കൂറോളം സാധാരണ പരിശീലനത്തിന് നെറ്റ്‌സിലും താരം എത്തിയിരുന്നു. ടീമിലെ മറ്റു അംഗങ്ങളൊന്നും തന്നെ സഞ്ജുവിനൊപ്പം ഈ സമയം പരിശീലനത്തിനായി എത്തിയിരുന്നില്ല. അതേ സമയം രണ്ട് മത്സരങ്ങളില്‍ തിളങ്ങിയ ബാറ്റിങ് നിരക്ക് ഇന്നലെ രാജ്‌കോട്ടില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. ഹാര്‍ദിക് പാണ്ഡ്യക്കും അക്‌സര്‍ പട്ടേലിനുമാണ് ഒന്ന് പൊരുതി നോക്കാനെങ്കിലുമായത്.
Story Highlights: Snaju Samson vs Jofra Archer in T20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here