ചോറ്റാനിക്കര കൊലപാതകശ്രമക്കേസ്; പ്രതി റിമാൻഡിൽ

ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അനൂപിനെ റിമാൻഡിൽ വിട്ടു. ചോറ്റാനിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം തടയാൻ പൊലീസ് കസ്റ്റഡി വേണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
അതിക്രൂരമായാണ് അനൂപ് പെൺകുട്ടിയെ മർദ്ദിച്ചത്. ഇക്കാര്യം പ്രതിയും സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11:00 മണിയോടുകൂടിയായിരുന്നു സംഭവം. മർദ്ദനത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പ്രതിയുടെ മൊഴി. ഫോറെൻസിക് വിഭാഗം കഴിഞ്ഞദിവസം സംഭവസ്ഥലത്ത് പരിശോധന നടത്തിയതിന് പിന്നാലെ ഇന്ന് പ്രതിയുമായുള്ള തെളിവെടുപ്പ് നടത്തിയിരുന്നു.
BNS 64, 452, 109 പ്രകാരമുള്ള വകുപ്പുകളാണ് പ്രതി അനൂപിനെതിരെ ചുമത്തിയിരിക്കുന്നത്. എൻഡിപിഎസ് കേസിൽ അടക്കം പ്രതിയാണ് അനൂപ്.
Read Also: ‘ജീവനോടെ കിണറ്റിലെറിഞ്ഞു’; ദേവേന്ദുവിൻ്റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൈയ്ക്ക് പുറമെ അനൂപ് ചുറ്റിക ഉപയോഗിച്ചും പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. ഇതിന്റെ പാടുകളാണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉള്ളത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചത്. ഷാൾ മുറിച്ചിട്ട അനൂപ് ശബ്ദം പുറത്ത് വരാതെ ഇരിക്കാൻ വായപൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു. പെൺകുട്ടി മരിച്ചെന്നു കരുതിയാണ് അനൂപ് വീട്ടിൽ നിന്നും പോയത്. ഇൻസ്റ്റാഗ്രാം വഴിയാണ് അനൂപ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ലഹരി അടക്കം കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാട്ടുകാരും തിരിച്ചറിഞ്ഞിരുന്നു.
അതേസമയം, കേസിൽ മറ്റ് പ്രതികൾ ഇല്ല. പെൺകുട്ടിയുടെ സ്വത്തും പ്രതി ലക്ഷ്യം വച്ചിരുന്നതായാണ് പൊലീസിന്റെ സംശയം. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് പെൺകുട്ടി.
Story Highlights : Chottanikkara case; Accused in remand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here