കാസര്‍ഗോഡും പാതിവില തട്ടിപ്പ്; മൈത്രി വായനശാല വഴി മാത്രം അനന്തുകൃഷ്ണന്‍ കൈക്കലാക്കിയത് 33 ലക്ഷം രൂപ

കാസര്‍ഗോഡ് കുമ്പഡാജെ പഞ്ചായത്തിലും പാതിവില തട്ടിപ്പ് നടന്നതായി പരാതി. മൈത്രി വായനശാല വഴി സ്‌കൂട്ടറുകള്‍ക്കും, ലാപ്‌ടോപുകള്‍ക്കും പണം അടച്ചവരാണ് അനന്തുകൃഷ്ണന്റെ തട്ടിപ്പിന് ഇരയായത്. വായനശാല വഴി മാത്രം 33 ലക്ഷം രൂപയാണ് അനന്തുകൃഷ്ണന്‍ പലരില്‍ നിന്നുമായി കൈക്കലാക്കിയത്. (Kasargod half price scam ananthu krishnan details)
മൈത്രി വായനശാല വഴി 2024 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പണം നല്‍കിയവരാണ് തട്ടിപ്പിലകപ്പെട്ടത്. സ്‌കൂട്ടറുകളും ലാപ്‌ടോപ്പുകളും പാതി വിലയില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പിനു മുന്നോടിയായി പ്രദേശത്ത് ആദ്യഘട്ട സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇതില്‍ വിശ്വസിച്ചാണ് കൂടുതല്‍ പേര്‍ പണം നല്‍കാന്‍ തയ്യാറായത്. 33 ലക്ഷം രൂപയാണ് സ്‌കൂട്ടറുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും ആയി അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് മൈത്രി വായനശാല വഴി പിരിച്ചെടുത്തത്.
Read Also: ‘തലസ്ഥാനവും കീഴടക്കി ബിജെപി, ഡൽഹിയിലെ സഹോദരങ്ങളെ നമിക്കുന്നു’: പ്രധാനമന്ത്രി
മൈത്രി വായനശാലയുടെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് അനന്തുകൃഷ്ണന്റെ പ്രൊഫഷണല്‍ ഇന്നൊവേഷന്‍ സര്‍വീസസ്, ഗ്രാസ് റൂട്ട് ഇമ്പാക്ട് ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ അക്കൗണ്ടിലേക്കാണ് രണ്ട് ഗഡുക്കളായി പണം നല്‍കിയത്. സത്യസായി ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ വഴിയാണ് അനന്തു കൃഷ്ണനെ മൈത്രി വായനശാല ഭാരവാഹികള്‍ പരിചയപ്പെട്ടത്. ആനന്ദകുമാറിന്റെ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നല്‍കിയ ഉറപ്പിലാണ് വായനശാലയുടെ പേരില്‍ ആളുകളില്‍നിന്ന് പണം പിരിച്ചു നല്‍കിയത്. തട്ടിപ്പ് മനസ്സിലായതോടെ മൈത്രി വായനശാല ഭാരവാഹികള്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.
Story Highlights : Kasargod half price scam ananthu krishnan details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here