സിപിഐഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതിയെ നാടുകടത്തി, “നടപടി ഒരു കേസിലും പാര്‍ട്ടി ഇടപെടില്ലെന്നതിൻ്റെ തെളിവ്”: പത്തനംതിട്ട ജില്ലാ സെക്രട്ടറി

കാപ്പ പ്രതിയുടെ നാടുകടത്തലിൽ വിചിത്ര വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. ഒരു കേസിലും പാർട്ടി ഇടപെടില്ല എന്നതിന്റെ തെളിവാണ് നാടുകടത്തൽ. കേസിൽ നിന്ന് ഊരാമെന്ന് കരുതി ആരും പാർട്ടിയിലേക്ക് വരണ്ട.
കേസുകൾ സ്വയം നടത്തി തീർപ്പാക്കണം. പാർട്ടിയിൽ എത്തിയ ശേഷം ക്രിമിനൽ കേസുകളിൽ പെട്ടോ എന്ന് പരിശോധിക്കും. കാപ്പാ കേസിൽ പെട്ട പലരും നിരപരാധികളെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
ഗാന്ധിജിയും കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സിപിഐഎമ്മില്‍ ചേർന്ന കാപ്പാക്കേസ് പ്രതി ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രനെയാണ് നാടുകടത്തിയത്.
ഡിഐജി അജിതാ ബീഗമാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.കാപ്പാ കേസ് പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ ശരണ്‍ ചന്ദ്രൻ ഉള്‍പ്പെടെ ഉള്ളവരെ ആരോഗ്യ മന്ത്രി വീണാ ജോർജ് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത് വിവാദമായിരുന്നു.
ആരോഗ്യ മന്ത്രി വീണ ജോർജായിരുന്നു ഉദ്ഘാടകയായ പരിപാടിയിലായിരുന്നു കാപ്പാ പ്രതിയെ മാലയിട്ട് സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. ശരണ്‍ ചന്ദ്രനെതിരെയുള്ളത് രാഷ്ട്രീയ കേസുകള്‍ ആണെന്നും സ്വയം തിരുത്താനാണ് പാർട്ടിയില്‍ എത്തിയതെന്നുമായിരുന്നു സിപിഎം അന്ന് നല്‍കിയ വിശദീകരണം. അന്നത്തെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവായിരുന്നു ശരണിനെ മാലയിട്ട് സ്വീകരിച്ചത്.
സ്ത്രീയെ ആക്രമിച്ച കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ശരണ്‍ ചന്ദ്രൻ കഴിഞ്ഞ മാസം 23 നാണ് ജയിലില്‍ നിന്നിറങ്ങിയത്. ഇഡ്ഡലി എന്നാണ് ശരണ്‍ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളില്‍ അടക്കം ശരണ്‍ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഐഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു.
Story Highlights : kaapa case accused joined cpim deported
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here