Advertisement

തലസ്ഥാനത്ത് 23കാരന്‍ നടത്തിയത് അരുംകൊല; അഞ്ച് കൊലപാതകങ്ങളും നടത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്

February 24, 2025
Google News 1 minute Read
tvm (1)

23കാരന്റെ ക്രൂരതയില്‍ വിറങ്ങലിച്ച് തലസ്ഥാനം. പ്രതി അഫാന്‍ അഞ്ച് കൊലപാതകങ്ങളും നടത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ നെറ്റിയില്‍ മാരകമായ മുറിവുണ്ടെന്നും ചുറ്റിക കൊണ്ട് അടിച്ച നിലയിലാണെന്നും പ്രദേശത്തെ ജനപ്രതിനിധികള്‍ പറയുന്നു. മാരകമായ മുറിവാണ് പ്രതിയുടെ അനുജനുമേറ്റതെന്നും ഇവര്‍ വ്യക്തമാക്കി. പ്രതിയുടെ പിതാവിന്റെ സഹോദരന്‍ ലത്തീഫ് വെട്ടുകൊണ്ട് സോഫയില്‍ ഇരിക്കുന്ന നിലയിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ആദ്യം കൊലപ്പെടുത്തിയത് പിതൃമാതാവിനെയെന്നാണ് സൂചന. പാങ്ങോട് സ്വദേശിനി സല്‍മാബീവിയാണ് ആദ്യം കൊല്ലപ്പെട്ടത്. 88 കാരിയായ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. പാങ്ങോട് , ചുള്ളാളം എന്നിവിടങ്ങളില്‍ കൊല നടത്തിയ ശേഷമാണ് പ്രതി വീട്ടിലെത്തിയത്. പ്രതി അധികം ആരോടും സഹകരിക്കുന്നയാളായിരുന്നുവെന്ന് ജനപ്രതിനിധികള്‍ വ്യക്തമാക്കി.

അതേസമയം, അഫാന്‍ മാനസിക വിഭ്രാന്തിയുള്ളയാളോ ലഹരിക്കടിമയോ അല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ വിളിച്ചിറക്കിക്കൊണ്ട് വന്ന ഫര്‍സാന എന്ന പെണ്‍കുട്ടിയെ കുറിച്ച് പ്രദേശവാസികള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ ഇവിടെ കാണാന്‍ തുടങ്ങിയത് എന്നാണ് അറിവ്. പ്രതിക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വിവരങ്ങളും സമീപവാസികള്‍ തള്ളുന്നുണ്ട്. സാമ്പത്തികമായി നല്ല ഭദ്രതയുള്ള കുടുംബമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നാണ് പ്രതി പറയുന്നത്.

അഫ്‌സാന്‍ (അനുജന്‍), സല്‍മാബീവി (പിതൃമാതാവ്), ഫര്‍സാന (പെണ്‍സുഹൃത്ത്), ലത്തീഫ്, ഫാഹിദ (ബന്ധുക്കള്‍) എന്നിവരാണ് കൊല്ലപ്പെട്ടത്. അരുംകൊലയ്ക്ക് ശേഷം താന്‍ എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights : 23 year old man killed 5 people in Venjaramood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here