കാട്ടാനയുടെ ചവിട്ടേറ്റ് നെഞ്ചും തലയും തകർന്നു; ആറളം ഫാമിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ ദമ്പതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചവിട്ടിൽ നെഞ്ചും തലയും തകർന്നു പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതോടെ ശരീരങ്ങളിൽ ആഘാതം ഉണ്ടായതും മരണത്തിന് കാരണമായി.
കശുവണ്ടി ശേഖരിക്കാനായാണ് ദമ്പതികൾ ഇവിടേക്ക് എത്തിയിരുന്നത്. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ സ്ഥിരതാമസക്കാരായിരുന്നു ഇവർ. സ്ഥിരമായി കാട്ടാന ശല്യമുള്ള മേഖലയാണ് ആറളം. ആന മതിൽ നിർമ്മാണം പൂർത്തിയാക്കാത്തതാണ് കാട്ടാനകൾ ജനവാസമേഖലയിലേക്ക് എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വെള്ളിയെയും ഭാര്യ ലീലയെയും ആന ചവിട്ടിക്കൊന്നുവെന്നറിഞ്ഞതുമുതൽ ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലുണ്ടായ പ്രതിഷേധം പൊട്ടിത്തെറിക്കുകയായിരുന്നു.
വനംമന്ത്രി എ കെ ശശീന്ദ്രനും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും കലക്ടർ അരുൺ കെ വിജയനും ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥരും ജനത്തിന്റെ പ്രതിഷേധച്ചൂടറിഞ്ഞു. മൃതദേഹങ്ങളുമായെത്തിയ ആംബുലൻസ് പൊരിവെയിലത്ത് നടുറോഡിൽ തടഞ്ഞിട്ട് വനംമന്ത്രി വന്നാലേ അനങ്ങാൻ സമ്മതിക്കൂവെന്ന് പ്രഖ്യാപിച്ച സ്ത്രീകളുൾപ്പെടെയുള്ള ജനക്കൂട്ടത്തിന്റെ രോഷത്തിന് വഴങ്ങി മന്ത്രിയെത്തി തീരുമാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും ചോദ്യങ്ങൾ ചോദിച്ചും തങ്ങളുടെ സങ്കടങ്ങൾ തുറന്നടിച്ചും പുനരധിവാസമേഖലയിലെ ആദിവാസികൾ അധികൃതരെ വിചാരണചെയ്തു.
Story Highlights : Postmortem report of couple killed in Aralam farm released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here