ആ അഭിമുഖം നല്‍കിയത് രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ്, വിവാദമാക്കേണ്ടതില്ല: ശശി തരൂര്‍

ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖം വിവാദമാക്കേണ്ടതില്ലെന്ന് ഡോക്ടര്‍ ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പത്ത് ദിവസം മുമ്പായിരുന്നു അഭിമുഖം നല്‍കിയതെന്നും തരൂര്‍ പറഞ്ഞു. വിവാദങ്ങള്‍ക്കിടെ കേരളത്തിലെ നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. തിരുവനന്തപുരത്ത് തരൂരിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. (shashi tharoor on indian express interview)
നേതൃത്വത്തെ വിമര്‍ശിച്ചുള്ള അഭിമുഖം വിവാദമായതിന് പിന്നാലെയാണ് ഡോക്ടര്‍ ശശി തരൂരിന്റെ വിശദീകരണം. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് അഭിമുഖം നല്‍കിയത് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പത്ത് ദിവസം മുമ്പാണ്. വിവാദമാക്കേണ്ട പരാമര്‍ശങ്ങള്‍ ഇല്ല. നാളെ പോഡ്കാസ്റ്റ് പൂര്‍ണമായും പുറത്ത് വരുമെന്നും ശശി തരൂര്‍ പറഞ്ഞു.
മറ്റു ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തരൂര്‍ തയ്യാറായില്ല. രാത്രിയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയ തരൂരിന് വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഉണ്ടെന്ന ശശിതരൂരിന്റെ തുറന്നുപറച്ചില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചര്‍ച്ച ചെയ്ത് സംസ്ഥാന നേതൃത്വത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം. ഇതിനായി കേരളത്തിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ശശിതരൂരും യോഗത്തില്‍ പങ്കെടുത്തേക്കും. സംസ്ഥാന നേതൃത്വം അവഗണിക്കുന്നു എന്ന തരൂരിന്റെ പരാതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാം എന്ന് ദേശീയ നേതൃത്വം അറിയിച്ചതായാണ് സൂചന.
Story Highlights : shashi tharoor on indian express interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here