വയനാട് ടൗൺഷിപ്പ്; നിർമ്മിക്കുന്ന വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ

മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീടൊന്നിന് 20 ലക്ഷം ചെലവ് നിശ്ചയിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാൻ നിർദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെയും പരിഗണിക്കും.
ഭൂവിസ്തൃതി ഉയർത്താനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഭൂവിസ്തീർണം കൂട്ടണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് സമരവും ആരംഭിച്ചിരുന്നു. 750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുക.
ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്ക് പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങള്‍ ഇവയെല്ലാം സജ്ജമാക്കും.
വീടുവച്ച് നല്‍കുക മാത്രമല്ല പുനരധിവാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുകയാണ് ഉദ്ദേശം. അതിന് സഹായവുമായി മുന്നോട്ട് വരുന്ന എല്ലാവരെയും ചേര്‍ത്ത് പിടിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
Story Highlights : Wayanad rehabilitation township project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here