‘രാജീവ് ചന്ദ്രശേഖറിനെ മാനസികമായി തളർത്താൻ ശ്രമം, നട്ടെല്ലുള്ള നേതാവാണ് ഞങ്ങളുടേത്, അടിച്ചാൽ നോക്കിനിൽക്കുന്ന ആളല്ല’: ശോഭാ സുരേന്ദ്രൻ

രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് വേദിയിലിരുന്നതിനെ വിമർശിച്ചതിന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിനെ മാനസികമായി തളർത്താനാണ് ശ്രമം. അടിച്ചാൽ നോക്കിനിൽക്കുന്ന ആളല്ല രാജീവ് ചന്ദ്രശേഖർ. നട്ടെല്ലുള്ള നേതാവാണ് ഞങ്ങളുടേത്, കാര്യങ്ങൾ പറയുന്നത് പോലെ പറയാൻ അറിയുന്ന നേതാവ്. അദ്ദേഹം പ്രസംഗിക്കാൻ വന്നതല്ല. പ്രവർത്തിക്കാൻ വന്നതാണ്. തീരുമാനിക്കേണ്ടവർ തീരുമാനിച്ചത് കൊണ്ടാണ് അദ്ദേഹം വേദിയിലിരുന്നത് എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഗഡ്കരി കൊടുത്ത റോഡിൽനിന്ന് റിയാസ് സെൽഫിയെടുത്ത് ഇടുന്നു. പിണറായി വിജയൻ എഴുന്നള്ളിപ്പ് നടത്തുമ്പോൾ ഒപ്പം മകനും മരുമകളും കൊച്ചുമകനും ചേർന്ന് ധൂർത്ത് നടത്തുന്നു. കോടിക്കണക്കിന് രൂപ അടിച്ചുമാറ്റിയാണ് റിയാസ് റോഡ് ഉണ്ടാക്കുന്നത്. അമ്മായിയപ്പനും മരുമക്കളും ചേർന്ന് ഖജനാവ് കട്ടുമുടിക്കുന്നു. റിയാസിനെ അലോസരപ്പെടുത്തുന്നത് ബിജെപി ഉണ്ടാക്കിയ സുവർണ്ണ ഇടനാഴിയെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു.
അതേസമയം കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ മാറ്റം വരുത്താൻ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ടേ ഞാൻ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Story Highlights : Sobha Surendran supports Rajeev chandrasekhar vizhinjam port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here