Advertisement

കന്യാസ്ത്രീകളുടെ ജയിൽമോചനം; ‘സേതുരാമയ്യർ സിബിഐയിലെ ടൈലർ മണിയാകാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചത്’, എ എ റഹീം എംപി

8 hours ago
Google News 1 minute Read
rahim

ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി എ എ റഹീം എംപി. കേരളത്തിലെ ബിജെപി നേതാക്കൾ കാണിച്ചത് സാമൂഹ്യ വിചാരണക്ക് വിധേയമാക്കണം. സേതുരാമയ്യർ സിബിഐയിലെ ടൈലർ മണിയാകാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചത്.
മലയാളിയുടെ തിരിച്ചറിയില്‍ ശേഷിയെ വിലകുറച്ചു കാണരുത്. കേരളത്തിലെ മാധ്യമങ്ങൾ പോസിറ്റീവായാണ് ഈ ചർച്ച എടുത്തതെന്നും റഹീം എം പി പറഞ്ഞു.

കന്യാസ്ത്രീകളുടെ ജയിൽമോചനത്തെ വളരെ പോസിറ്റീവായും സന്തോഷത്തോടെയും ആണ് തങ്ങൾ സ്വീകരിച്ചത്. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യയിൽ നടക്കുന്ന അപകടം പിടിച്ച ന്യൂനപക്ഷ വേട്ടയാണ് അവിടെ കാണാൻ സാധിച്ചത്. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ബിജെപിക്കാർ തന്നെ അവരെ പുറത്തിറക്കാൻ പോയി നിൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു. രാജീവ് ചന്ദ്രശേഖർ കളിച്ച കളി ടൈലർ മണിയുടേതാണ്. സേതുരാമയ്യർ സിബിഐയിലെ ടൈലർ മണിയാകാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചത്. ഇന്നത്തെ ദീപിക എഡിറ്റോറിയൽ ടൈലർ മണിമാരുടെ മുഖത്തേറ്റ അടിയാണെന്നും എ എ റഹീം വ്യക്തമാക്കി.

അതേസമയം, കന്യാസ്ത്രീകൾക്കെതിരായ എൻഐഎ കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് നിയമവിദഗ്ദർ. മനുഷ്യക്കടത്ത് എന്ന ഷെഡ്യൂൾഡ് കുറ്റം ചുമത്തിയതോടെയാണ് കന്യാസ്ത്രീകൾക്കെതിരായ കേസ് എൻഐഎ കോടതിയിലേക്ക് എത്തിയത്. ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയിൽ ഇനി കേസ് അന്വേഷിക്കേണ്ടത് എൻഐഎ ആണെന്നും പറയുന്നു. പക്ഷെ കേസ് എൻഐഎയ്ക്ക് വിടുന്നതിനായി പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല.

എൻഐഎ നിയമത്തിലെ ആറാം വകുപ്പിൽ ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. എൻഐഎയ്ക്ക് കൈമാറേണ്ട കേസിനെക്കുറിച്ച് ആദ്യം സംസ്ഥാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് വിവരം നൽകണം. അവിടെ കൌണ്ടർ ടെററിസം ആൻറ് റാഡിക്കലൈസേഷൻ ഡിവിഷൻ കേസെടുക്കാൻ 15 ദിവസത്തിനകം ഉത്തരവിറക്കണം. ഇതൊന്നും കന്യാസ്ത്രീമാരുടെ കേസിൽ സംഭവിച്ചില്ല. കേന്ദ്രാനുമതിയില്ലാതെ എടുക്കുന്ന കേസുകൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതിയുടെ മുൻകാല വിധികളിൽ വ്യക്തമാണ്. മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്ന് പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും സത്യവാങ്മൂലം നൽകിയ സാഹചര്യത്തിൽ പ്രാഥമികമായ തെളിവുകൾ പോലും കേസിൽ ഇല്ല . എന്നിട്ടും പന്ത് എൻഐഎയുടെ കോർട്ടിലേക്ക് എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയെടുത്ത കേസ് ഹൈക്കോടതി തള്ളുമെന്നാണ് സഭാവൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

Story Highlights : AA Rahim MP criticized Rajeev Chandrasekhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here