രാജീവ് ചന്ദ്രശേഖർ കന്യാസ്ത്രീകളെ സ്വീകരിക്കാൻ എത്തിയത് തെറ്റ്; ആരെയും കയ്യേറ്റം ചെയ്തിട്ടില്ല, ബജ്രംഗ്ദൾ പ്രവർത്തക ജ്യോതി ശർമ

ബലാത്സംഗ ഭീഷണി മുഴക്കിയെന്ന പെൺകുട്ടികളുടെയും കുടുംബത്തിന്റെയും ആരോപണം തെറ്റെന്ന് ബജ്രംഗ്ദൾ പ്രവർത്തക ജ്യോതിശർമ ട്വന്റിഫോറിനോട്. താൻ ആരെയും കയ്യേറ്റം ചെയ്തിട്ടില്ല. പെൺകുട്ടികൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കി എന്നത് നുണയാണ്. ഇത്രയും ദിവസം എന്തുകൊണ്ട് പെൺകുട്ടികൾ പരാതി പറഞ്ഞില്ല? എന്നും ജ്യോതി ശർമ പ്രതികരിച്ചു.
റെയിൽവേ സ്റ്റേഷനിൽ നടന്ന കാര്യങ്ങളെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കോടതി ജാമ്യം നൽകി എന്നത് കൊണ്ട് കേസ് അവസാനിക്കുന്നില്ല. ഒരു പെൺകുട്ടിയുടെ മൊഴിയടക്കം കയ്യിലുണ്ട്. പെൺകുട്ടിയുടെ ബാഗിൽ മറ്റ് ചില പെൺകുട്ടികളുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത് വൻ റാക്കറ്റാണെന്നും ജ്യോതി ശർമ കൂട്ടിച്ചേർത്തു.
ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കന്യാസ്ത്രീകളെ സ്വീകരിക്കാൻ എത്തിയത് തെറ്റാണ്. സംഘടന പ്രവർത്തിക്കുന്നത് ഹിന്ദുക്കൾക്ക് വേണ്ടിയാണ്. നിലവിൽ രാഷ്ട്രീയത്തിൽ ഇടപെടാൻ ഇല്ലെന്നും ജ്യോതി ശർമ ട്വന്റി ഫോറിനോട് പറഞ്ഞു.
അതേസമയം,നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ അമ്മ രംഗത്തെത്തി. മകളെ ജോലിക്ക് അയച്ചത് കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണെന്നും, ഇത് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാനായി എടുത്ത തീരുമാനമാണെന്നും പെൺകുട്ടിയുടെ അമ്മ ബുദിയ പ്രധാൻ ട്വന്റി ഫോറിനോട് പറഞ്ഞു.ഭക്ഷണം പാചകം ചെയ്യാനാണ് മകള്‍ പോയത്. അഞ്ച് ലക്ഷം രൂപ ലോണ്‍ എടുത്താണ് വീട് വച്ചത്. ഈ വീടു വച്ച കടം വീട്ടാനാണ് മകള്‍ ജോലിക്ക് പോയതെന്നും അവര്‍ പറഞ്ഞു.
Story Highlights : No one was assaulted, says Bajrang Dal activist Jyoti Sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here