ലോകത്ത് 40 ശതമാനം ജനങ്ങൾക്കും മനസിലാകുന്ന സ്വന്തം ഭാഷയിൽ വിദ്യാഭ്യാസം ലഭ്യമല്ലെന്ന് യുഎൻ സമിതി

ആഗോള ജനസംഖ്യയുടെ നാൽപ്പത് ശതമാനം പേർക്കും അവർ സംസാരിക്കുന്നതോ അല്ലെങ്കിൽ മനസ്സിലാക്കുന്നതോ ആയ ഭാഷയിൽ വിദ്യാഭ്യാസം ലഭ്യമല്ലെന്ന് യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗിൻ്റെ കണക്ക്. മാതൃഭാഷകൾ ഉപയോഗിക്കുന്നതിനുള്ള പരിമിതമായ അധ്യാപക ശേഷി, മാതൃഭാഷകളിൽ പാഠപുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും ലഭ്യതക്കുറവ്, സമൂഹത്തിൽ നിന്നുള്ള എതിർപ്പുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ചില വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും മാതൃഭാഷയിൽ വിദ്യാഭ്യാസം ലഭിക്കാത്തവരുടെ എണ്ണം 90 ശതമാനമാണ്. എല്ലാവർക്കും പഠനം സാധ്യമാകുന്ന രീതിയിൽ രാജ്യത്തെ ഭരണകൂടങ്ങൾ ബഹുഭാഷാ വിദ്യാഭ്യാസ നയങ്ങളും രീതികളും നടപ്പിലാക്കണമെന്ന് യുനെസ്കോ സമിതി നിർദ്ദേശിക്കുന്നു. കുടിയിറക്കപ്പെട്ട 31 ദശലക്ഷത്തിലധികം യുവാക്കൾക്ക് വിദ്യാഭ്യാസത്തിൽ ഭാഷാ തടസ്സം നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ 25-ാം വാർഷികത്തിലാണ് ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) ഇന്ത്യ നടപ്പിലാക്കുന്ന സമയത്താണ് ഈ റിപ്പോർട്ട്. സന്ദർഭത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ ഭാഷാ നയ സമീപനങ്ങൾക്ക് മുൻഗണന നൽകണമെന്നും പാഠ്യപദ്ധതികളിലെ ഭാഷാ പരിവർത്തനവും അനുയോജ്യമായ അധ്യാപന, പഠന സാമഗ്രികളുടെ പിന്തുണയും ഉണ്ടായിരിക്കണമെന്നും യുനെസ്കോ സമിതി ആവശ്യപ്പെട്ടു.
Story Highlights: 40% global population doesn’t have access to education in language they understand reports Unesco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here