ആശാവര്‍ക്കേഴ്‌സിന് കഴിഞ്ഞ വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റ്; മറുപടിയുമായി ആരോഗ്യ വകുപ്പ്

ആശാവര്‍ക്കേഴ്‌സിന് 2023 – 24 വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കോ- ബ്രാന്‍ഡിങ്ങിന്റെ പേരില്‍ 2023- 24 ല്‍ 636.88 രൂപ കേന്ദ്രം നല്‍കിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. പണം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതിന് ഒക്ടോബര്‍ 28 ന് കേന്ദ്രം നല്‍കിയ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. (health department replay to central government amid asha worker’s protest)
2023-24 സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കേന്ദ്രം നല്‍കാനുള്ള 826.02 കോടിയില്‍ 189.15 കോടി മാത്രമാണ് അനുവദിച്ചത്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് എന്‍എച്ച് എം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോയതെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തിനായിരുന്നു സംസ്ഥാന ആരോഗ്യവകുപ്പിന്റെ മറുപടി.
ആശ വര്‍ക്കര്‍മാരുടെ വേതനം മുടങ്ങുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. അനുവദിച്ച തുകയേക്കാള്‍ കൂടുതലാണിതെന്നും ബജറ്റ് വിഹിതത്തിന് പുറമേ കഴിഞ്ഞ ഫെബ്രുവരിയില്‍ 120 കോടി രൂപ കേരളത്തിന് അധികമായി നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ തരാനുള്ള തുകയെച്ചൊല്ലി സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം കടുപ്പിച്ചതിന് പിന്നാലെയാണ് തിരിച്ചടിച്ച് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയത്.
Story Highlights : health department replay to central government amid asha worker’s protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here