വിവാദങ്ങളും വിഭാഗീയ ചൂടുമില്ലാതെ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കുള്ള സാധ്യതകൾപോലുമില്ലാതെ സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. 24 ാമത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന സമ്മേളനം മുൻകാല സമ്മേളനങ്ങൾപോലെ അല്ല.
പ്രധാന രാഷ്ട്രീയ സംവാദങ്ങൾക്കുള്ള വേദിയെന്നതിലപ്പുറം വാദപ്രതിവാദങ്ങൾക്കുപോലും സാധ്യതയില്ലാത്ത സമ്മേളനത്തിനാണ് കൊല്ലത്ത് ആരംഭം കുറിച്ചിരിക്കുന്നത്. പൂർവകാലങ്ങളിൽ പാർട്ടിയിൽ ഉയർന്ന തരത്തിലുള്ള പ്രത്യയശാസ്ത്രപ്രതിസന്ധിയോ, മാർക്‌സിയൻ നയമാറ്റമോ അതുസംബന്ധിച്ചുണ്ടായ അഭിപ്രായഭിന്നതയോ ഈ സമ്മേളകാലയളവിൽ പ്രധാനവിഷയമായി ഉയർന്നില്ല.
സിപിഐഎമ്മിന്റെ ചരിത്രത്തിൽ വിഭാഗീയപ്രവത്തനങ്ങളോ, ഗ്രൂപ്പിസമോ, ഏതെങ്കിലും വിഷയത്തിലുള്ള അഭിപ്രായഭിന്നതകളോ ഒന്നും നിഴലിക്കാത്ത ശാന്തമായൊരു സമ്മേളനത്തിനാണ് കൊല്ലത്ത് തുടക്കമായിരിക്കുന്നത്. നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഈ സമ്മേളനത്തിൽ രൂപപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സമ്മേളനത്തിന്റെ ആദ്യപടിയായിനടന്ന ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചകളും വിവാദങ്ങളും ഒക്കെ ഉയർന്നെങ്കിലും ഏറെക്കുറെ ഒത്തുതീർപ്പുകളിലാണ് ഭാരവാഹി തിരഞ്ഞെടുപ്പുകളെല്ലാം പൂർത്തിയാക്കിയത്. കീഴ്ക്കമ്മിറ്റികളിൽ ഉയർന്ന ശക്തമായ വിയോജിപ്പുകൾ സമ്മേളനം നിർത്തിവെക്കേണ്ടസാഹചര്യം ഉടലെടുത്തു. ലോക്കലിലും വിമർശനങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടു. ജില്ലാ സമ്മേളനങ്ങളോടെ ഇത്തരം എതിർശബ്ദങ്ങൾ പൂർണമായും തടയാൻ വ്യക്തമായ നീക്കങ്ങൾനടന്നു, വിഷയങ്ങളിൽ ഉന്നത നേതാക്കൾ ഇടപെട്ടു. ഭരണത്തിനെതിരായും ചിലമന്ത്രിമാർക്കെതിരായും പൊലീസ് നയങ്ങൾക്കെതിരേയും കടുത്ത വിമർശനമാണ് ജില്ലാ സമ്മേളനംവരെ ഉയർന്നിരുന്നത്.
എന്നാൽ എതിർശബ്ദങ്ങളെല്ലാം ചർച്ചകളിലൂടെ ഒതുക്കിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് നേതാക്കൾ കടക്കുന്നത്. ചില കീഴ്കമ്മിറ്റികളിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിൽ ഒരുവിഭാഗം ഭാരവാഹികൾക്ക് നേരെ രൂക്ഷമായ ആക്ഷേപങ്ങൾ ഉയർത്തി പരസ്യമായി രംഗത്തെത്തിയതും മറ്റും പാർട്ടി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരം പ്രശ്‌നങ്ങൾ രൂപപ്പെട്ട ജില്ലകളിൽ മുഖ്യമന്ത്രി നേരിട്ടെത്തി സമ്മേളനം ആദ്യവസാനംവരെ നിരീക്ഷിക്കുന്ന സ്ഥിതിവരെ ഉണ്ടായി.
ബ്രാഞ്ച്, ഏരിയാതലങ്ങളിലും ജില്ലാ സമ്മേളനങ്ങളിലും മറ്റും ഉയർന്നുവന്ന ഏറ്റവും പ്രധാന ചർച്ചാവിഷയം ഇ പി ജയരാജനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളായിരുന്നു. ഇ പി ജയരാജൻ ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതുമുതൽ ആത്മകഥാ വിവാദം വരെയുള്ള വിഷയങ്ങളായിരുന്നു ജില്ലാ സമ്മേളനങ്ങളിൽ പ്രധാനമായും ഉയർന്നത്. ആത്മകഥാ വിവാദം തന്നെ തകർക്കാൻ ഉണ്ടാക്കിയതാണെന്ന ഇപിയുടെ വിശദീകരണം പാർട്ടി സ്വീകരിച്ചതോടെ വിഷയത്തിൽ കൂടുതൽ ചർച്ച ഉയരാതിരിക്കാൻ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ബിജെപി നേതാവുമായുളള കൂടിക്കാഴ്ച പ്രധാന വിഷയമായി വരാനുള്ള സാധ്യതയും സി പി എം പ്രതിനിധികൾ തള്ളുകയാണ്. ഇ പി ജയരാജനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്തായാലും ഈ ഘട്ടത്തിൽ ഒരുക്കമല്ല. ഇതോടെ ഇ പി വിഷയം വൻ രാഷ്ട്രീയ വിഷയമായി സമ്മേളനത്തിൽ ഉയരാനുള്ള സാധ്യതയില്ല. പി കെ ശശിവിഷയം, കണ്ണൂലെ പി പി ദിവ്യവിവാദം എന്നിവയും മുഖ്യചർച്ചകൾക്ക് വഴിയൊരുങ്ങും.
എന്നാൽ പാർട്ടിയിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാവുന്നതരത്തിലുള്ള ഒരു ചർച്ചയും സമ്മേളനത്തിൽ ഉയരാൻ സാധ്യതയില്ല. സമ്മേളനത്തിന് നേതൃത്വം നൽകുന്ന കൊല്ലം ജില്ലയിൽനിന്നുള്ള പ്രതിനിധികൾ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങൾ ഉയർത്താനുള്ള സാധ്യത നേതൃത്വം മുൻകൂട്ടി കണ്ടിരുന്നു. എം മുകേഷ് എം എൽ എയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്താനുളഅള സാധ്യതയുണ്ട്. ചർച്ചകൾ ഉയർന്നാലും പ്രധാന വിഷയമായി ഉയരാതിരിക്കാൻ പ്രത്യേക ഇടപെടലുകൾ നടത്തിക്കഴിഞ്ഞതായാണ് വിവരം.
പാലക്കാട് ബ്രൂവറിക്ക് സർക്കാർ അനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് പ്രധാനമായും സമ്മേളനത്തിൽ ചർച്ചയാവാൻ സാധ്യതയുള്ള വിഷയം. അതുപോലെതന്നെ കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്നതും ചർച്ചയായി ഉയരും. ഇത് പാർട്ടിയുടെ നയംമാറ്റത്തിന്റെ ഭാഗമായ നിലപാടായതിനാൽ ടോൾ ഏർപ്പെടുത്തേണ്ടിവരുന്ന സാഹചര്യത്തിന് വ്യക്തതവരുത്തുകയായിരിക്കും നേതൃത്വത്തിനുമുന്നിലുള്ള പ്രധാന ചുമതല.
ഉദാരവൽക്കരണത്തേയും ആഘോളവത്കരണത്തേയും ദീർഘകാലം എതിർക്കുകയും പിന്നീട് ഉൾക്കൊള്ളുകയും ചെയ്യുന്നതിൽ വ്യക്തത ഉണ്ടാക്കേണ്ടതുണ്ട്. ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുന്നതാണ് ബ്രൂവറിവിഷയത്തിലും ഉണ്ടാവുന്നതെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
സമ്മേളനത്തിൽ ഉയരാൻ സാധ്യതയുള്ള മറ്റൊരു പ്രധാന വിഷയം സ്വകാര്യ സർവ്വകലാശാലയ്ക്ക് അനുമതി നൽകുന്നതാണ്. ദീർഘകാലം പാർട്ടി എതിർത്തിരുന്ന സ്വകാര്യ സർവകലാശാല വിഷയവും വിദേശ സർവകലാശാലാ വിഷയം ന്യായീകരിക്കേണ്ട ബാധ്യതയും ഈ സമ്മേളനകാലത്തുണ്ട്. ഇതോടൊപ്പം കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ യു ജി സി ബില്ലും പ്രധാന ചർച്ചാവിഷയമാവും.
തൃശ്ശൂർ പൂരംകലക്കലുമായി ഉയർന്നവിവാദങ്ങൾ, സമ്മേളനത്തിൽ ചർച്ചാവിഷയമാക്കാതിരിക്കാൻ നേതൃത്വം പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടപ്പിലുണ്ടായ വൻതിരിടി, ജനപ്രിയ സ്ഥാനാർത്ഥികളുടെ പരാജയകാരണം കണ്ടെത്താൻ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വും നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേലും ചർച്ചകളും ന ടന്നേക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ പാളിച്ചകളും ഇതോടൊപ്പം ചർച്ചയാവും. കോൺഗ്രസുമായി ദേശീയതലത്തിൽ പാർട്ടി യോജിച്ച് പ്രവർത്തിക്കാനെടുത്ത തീരുമാനത്തിലും സംസ്ഥാന സമ്മേളനത്തിൽ ചർച്ചകൾ ഉയരും.
സിപിഐഎം സംസ്ഥാന സമ്മേളനകാലത്ത് പ്രമുഖ നേതാക്കൾ തമ്മിലുള്ള വടം വലിയും, നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കവുമൊക്കെ സാധാരണമായിരുന്ന രാഷ്ട്രീയ കാലവസ്ഥമാറി. ഇന്ന് പക്ഷങ്ങളിലല്ല, വിഭാഗീയതയില്ല, നേതാക്കൾതമ്മിലുള്ള കടുത്ത പോരാട്ടവുമില്ല. ഏറെ കുറെ സി പി എം സംസ്ഥാനസമ്മേളനം ശാന്തമാണ്. മൂന്നുവർഷം മുൻപ് എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനവും ഏറെക്കുറെ നിശബ്ദമായിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം സമ്മേളനങ്ങൾ സി പി എമ്മിന്റെ നിർണായകമായ സംസ്ഥാന സമ്മേളനങ്ങളായിരുന്നു. ആദ്യം സി ഐ ടി യു പക്ഷവും വി എസ് പക്ഷവും തമ്മിലുള്ള പോരാട്ടവും പിന്നീട് വി എസ് -പിണറായി പോരാട്ടവും അരങ്ങു തകർത്ത സമ്മേളനങ്ങൾ കേവലം ചരിത്രമാത്രമായി. വിഭാഗീയതയും പ്രത്യയശാസ്ത്രപ്രശ്‌നങ്ങളും ഒന്നും ഉയരാത്ത ഒരു സമ്മേളനമായി കൊല്ലം സമ്മേളനം മാറും.
മുസ്ലിംലീഗിനോടുള്ള സമീപനം, പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപിക്കുണ്ടായ വിജയം, ബിജെപിക്ക് സംസ്ഥാനത്ത് ആകെയുണ്ടായ മുന്നേറ്റം, പാർട്ടി കേന്ദ്രങ്ങളിൽ ഉണ്ടായ വോട്ടുചോർച്ച എന്നിവയും ചർച്ചകളിൽ ഇടം പിടിക്കും.
സിപിഐഎം സമ്മേളനത്തിൽ മോദിസർക്കാരിനോടുള്ള സമീപനം പ്രധാന ചർച്ചയാവും. കേന്ദ്രംഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരല്ല പാർട്ടിയുടെ നിലപാട് മാറ്റമാണ് പ്രധാന ചർച്ചാവിഷയമായി ഉയർത്തുക. മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരായിരുന്നുവെങ്കിൽ ഇത്തരത്തിൽ സംസാരിക്കാൻ കഴിയുമായിരുന്നില്ലന്നും, പാർട്ടി ഓഫീസുകൾ ഉണ്ടാവില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്.ബി ജെ പി സർക്കാരുകൾ ഫാസിസ്റ്റ് സർക്കാരാണെന്ന മുൻനിലപാട് സി പി എം ഈയടുത്ത ദിവസങ്ങളിലാണ് തിരുത്തിയത്. നിലപാടിൽ ഉണ്ടായമാറ്റത്തെക്കുറിച്ച് ചർച്ചകൾ ഉയരാൻ സാധ്യതയുണ്ടെന്നതിനാലാണ് എം വി ഗോവിന്ദൻ വിശദീകരണവുമായി രംഗത്തെത്തിയത്.
Story Highlights : CPIM state conference begins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here