‘ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി പണം തട്ടി ‘; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ വ്യാജ ഐപിഎസുകാരന്‍ പിടിയില്‍. ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി പണം തട്ടിയെടുക്കുയായിരുന്നു. ബാംഗ്ലൂര്‍ പൊലീസിന്റെ പരാതിയിലാണ് മലപ്പുറം സ്വദേശി വേണുഗോപാല്‍ കാര്‍ത്തിക്കിനെ പിടികൂടിയത്.
ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന നിരവധി പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും പ്രണയം നടിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ശേഷം പണം തട്ടിയെടുത്തുവെന്നുമാണ് പരാതി. മലപ്പുറം ചേലമ്പ്ര സ്വദേശിയാണ് വേണുഗോപാല്‍ കാര്‍ത്തിക്. മലയാളി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ ശേഷം തനിക്ക് കാന്‍സര്‍ ആണെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. വിവാഹത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബാംഗ്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. ബാംഗ്ലൂര്‍ പോലീസിന് നിര്‍ദ്ദേശപ്രകാരമാണ് കൊച്ചി പോലീസ് പ്രതിയെ പിടികൂടിയത്. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടപ്പള്ളി ലുലുമാളില്‍ വച്ച് വേണുഗോപാലിനെ പിടികൂടിയത്.
ഇയാളില്‍ നിന്ന് ഫോണും ലാപ്‌ടോപും പണവും പൊലീസ് പിടിച്ചെടുത്തു. ഗുരുവായൂരില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബാങ്കിനെ കബളിപ്പിച്ച് വായ്പയെടുത്ത കേസില്‍ 2019 ല്‍ പ്രതിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കളമശ്ശേരി പൊലീസ് ബാംഗ്ലൂരു പൊലീസിന് പ്രതിയെ കൈമാറും.
Story Highlights : Fake IPS officer arrested in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here