‘സഹോദരന്‍ ജി ഭുവനേശ്വരന്റെ ചുടുരക്തം മറന്നു’; കെപിസിസി വേദിയില്‍ എത്തിയതിന് പിന്നാലെ ജി സുധാകരന് വിമര്‍ശനം

കെപിസിസി പരിപാടിയില്‍ പങ്കെടുത്തത്തിന് പിന്നാലെ ജി സുധാകരന് നേരെ രൂക്ഷവിമര്‍ശനമുന്നയിച്ച് സൈബര്‍ പോരാളികള്‍. സുധാകരന്‍ കൂട്ടുകൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പമെന്നടക്കമുള്ള വിമര്‍ശനങ്ങള്‍ നവമാധ്യമങ്ങളുടെ ഇടത് കോളങ്ങളില്‍ ആണ് പ്രത്യക്ഷപ്പെട്ടത്.
കെപിസിസി വേദിയില്‍ എത്തിയതിന് പിന്നാലെയാണ് പോരാളി ഷാജി അടക്കമുള്ള ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ ജി സുധാകരനെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട സഹോദരന്‍ ജി ഭുവനേശ്വരന്റെ ചുടുരക്തം സുധാകരന്‍ മറന്നുവെന്നും, അദ്ദേഹത്തിലെ കമ്മ്യുണിസ്റ്റ് സഖാക്കളുടെ മനസ്സില്‍ അകാല ചരമം പ്രാപിക്കുമെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. എംഎല്‍എയും മന്ത്രിയും ആക്കിയത് പാര്‍ട്ടിയാണ്. ഇപ്പോള്‍ പാര്‍ട്ടി വിരുദ്ധ സംഘത്തിനൊപ്പം കൂടി നല്ല പിള്ള ചമയുന്നു. സുധാകരനോട് പരമപുച്ഛം – എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍. ഒരേ ചിത്രവും കണ്ടന്റും ഉള്ള പോസ്റ്റുകള്‍ തന്നെയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സംസ്ഥാന സമ്മേളനത്തിന് ശേഷം പ്രായപരിധി മാനദണ്ഡം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സിപിഐഎം നേതൃത്വത്തെ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ജി സുധാകരന്‍ KPCC പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ തനിക്ക് പിന്നിലുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ആലപ്പുഴയിലെ പാര്‍ട്ടിക്കുള്ളിലെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആണെന്ന് ജി സുധാകരന്‍ നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. അടുത്ത കാലത്ത് ജില്ലയില്‍ നിന്നുള്ള എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം എ എ അക്ഷയ് സുധകരനെ മര്‍ക്കട മുഷ്ടിക്കാരന്‍ എന്ന് വിമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മറുപടിയായി ഇക്കാലത്തെ എസ്എഫ്‌ഐ നേതൃത്വത്തെ വിമര്‍ശിച്ചു കൊണ്ട് സുധാകരന്‍ കവിത എഴുതി. യുവതയിലെ കുന്തവും കുടച്ചക്രവും എന്ന പേരില്‍ എഴുതിയ കവിത സജി ചെറിയാന് നേര്‍ക്കുള്ള ഒളിയമ്പും ആയിരുന്നു.
Story Highlights : G Sudhakaran criticized after appearing on the KPCC program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here