“പൊലീസ് എത്തുമ്പോള്‍ പ്രതികള്‍ കഞ്ചാവ് പാക്ക് ചെയ്യുകയായിരുന്നു, മുറിയില്‍ നിന്നാണ് പിടികൂടിയത് ” ; നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍

കളമശേരി പോളിടെക്‌നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ പൊലീസ് എത്തുമ്പോള്‍ പ്രതികള്‍ കഞ്ചാവ് പാക്ക് ചെയ്യുകയായിരുന്നുവെന്ന് നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം. മുറിയില്‍ നിന്നാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയതെന്നും എല്ലാ വിവരങ്ങളും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ പുറത്ത് ആയിരുന്നു എന്നത് കള്ളമെന്നും അബ്ദുള്‍ സലാം ട്വന്റിഫോറിനോട് പറഞ്ഞു.
ചെറിയ അളവില്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോയതെന്നും ഇത്രയും കൂടുതല്‍ പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസമായി വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയായിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ എത്തുന്നുണ്ട്. അവരാണ് ഇത് കൊടുക്കുന്നത് എന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. അവര്‍ താമസിക്കുന്ന മുറി തന്നെയാണ്. പൊലീസ് എത്തുമ്പോള്‍ പ്രതികള്‍ കഞ്ചാവ് പാക്ക് ചെയ്യുകയായിരുന്നു – അദ്ദേഹം വ്യക്തമാക്കി.
കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ ലഹരി നാര്‍ക്കോട്ടിക്‌സ് വിപണനത്തിനായും ഉപയോഗത്തിനായും സൂക്ഷിച്ചിട്ടുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് തൃക്കാക്കര എസിപിയും വ്യക്തമാക്കി. കഞ്ചാവ് കണ്ടെടുത്ത് രണ്ട് റൂമുകളിലും അവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെ ഉപയോഗിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമാണ് കഞ്ചാവ് ശേഖരിച്ചത് എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസിനകത്തും പുറത്തും നിന്നുള്ളവരുടെ പങ്കുണ്ടെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളെ കുടുക്കിയതെന്ന് ആരോപണവും പൊലീസ് നിഷേധിച്ചു. റൂമുകളില്‍ താമസിക്കുന്നവരുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരും അവിടെ വരാന്‍ സാധ്യതയില്ല. അതുകൊണ്ട് അവിടെ താമസിക്കുന്നവര്‍ ഇരകളാക്കപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. അവരുടെ സമ്മതമില്ലാതെ റൂമില്‍ കയറുക എന്നത് സാധിക്കാത്ത കാര്യമാണ് – അദ്ദേഹം പറഞ്ഞു. പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് കുറ്റകൃത്യത്തില്‍ ഉറപ്പായും പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Assistant Commissioner of Narcotics about Kalamassery hostel ganja case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here