കളമശേരി ഗവ. പോളിടെക്നിക് കോളജിലെ കഞ്ചാവ് കേസ്; അനുരാജ് കഞ്ചാവ് വാങ്ങാൻ ഗൂഗിൾ പേ വഴി പണം കൈമാറി

എറണാകുളം കളമശേരി ഗവൺമെന്റ് പോളിടെക്നിക് കോളജിലെ കഞ്ചാവുകേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതി അനുരാജ് കഞ്ചാവ് വാങ്ങാൻ ഗൂഗിൾ പേ വഴി 16,000 രൂപ കൈമാറിയെന്ന് പൊലീസ് കണ്ടെത്തി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറ് മാസമായെന്നും പൊലീസ്.
കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി തിരച്ചിൽ തുടരും. ഇതര സംസ്ഥാന തൊഴിലാളിക്കായി അന്വേഷണം ഊർജിതം. ആലുവയിൽ താമസിക്കുന്ന ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കഴിഞ്ഞ ആറ് മാസമായി ലഹരി എത്തിച്ച് വിതരണം ചെയ്തിരുന്നതായി പ്രതികൾ മൊഴളി നൽകിയിരുന്നു. അനുരാജ് വഴിയാണ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം നടത്തിയിരുന്നത്. കഞ്ചാവിനായി ഗൂഗിൾ പേ വഴി പണം നൽകിയതിന് പുറമേ അനുരാജ് നേരിട്ടും പണം നൽകിയിട്ടുണ്ട്.
Read Also: കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കനെ കാണാതായ സംഭവം; തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
പരിചയമുള്ളയാൾ ആയതിനാൽ അനുരാജിന് കടമായിട്ടും കഞ്ചാവ് നൽകിയിട്ടുണ്ടെന്ന് ഷാലിഖ് പറയുന്നു. കേസിൽ കൂടുതൽ പേർ പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഷാലിഖിനും ആഷിഖിനും ഇതര സംസ്ഥാന തൊഴിലാളി വഴിയാണ് കഞ്ചാവ് ലഭിച്ചതെന്ന് പൊലീസിന്റെ നിഗമനം. ആലുവയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ചില ആളുകൾ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറയുന്നു. കൂടാതെ കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കൊച്ചി കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റൽ മിനി കഞ്ചാവ് വിപണന കേന്ദ്രമാണെന്ന് പൊലീസ് പറയുന്നത്. കോളജിനകത്ത് മാത്രമല്ല കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്നത് ഹോസ്റ്റലിൽ നിന്നാണെന്ന് പൊലീസ് പറയുന്നു. പ്രധാന ലഹരി ഇടപാടുകാരൻ പിടിയിലായ ആഷിക് ആണ്. പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന് ഉറപ്പിലാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
Story Highlights : More details out in Kalamassery Polytechnic College hostel Drug case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here