‘മോദിയെ പ്രശംസിക്കേണ്ട ഒരുകാര്യവുമില്ല, ട്രംപ് ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്’: സന്ദീപ് വാര്യർ

നരേന്ദ്രമോദി പുതുതായി ഒരു വിദേശനയം സ്വീകരിച്ചതായി തോന്നുന്നില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. നേരത്തെ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതും നെഹ്റുവിന്റെ കാലത്ത് പിന്തുർന്ന് വരുന്നതുമായിട്ടുള്ള ചേരിചേരാ നയത്തിൽ നിന്നും വ്യത്യസ്ഥമായി എന്ത് നിലപാടാണ് നരേന്ദ്ര മോദി സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
വിദേശനയത്തിൽ രാജ്യം സ്വീകരിക്കുന്ന പൊതുനിലപാട് നെഹ്റുവിന്റെ കാലംതൊട്ട് സ്വീകരിച്ചുവരുന്നതാണ്. രാജ്യം തുടർന്നുപോരുന്ന വിദേശനയത്തിൽ നിന്നും വിഭിന്നമായി ഏതെങ്കിലും ഒരു നിലപാട് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചതായി കാണാൻ സാധിച്ചില്ലെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
മോദി ഇക്കാര്യത്തിൽ ഒരു പുതുനയം സ്വീകരിച്ചിട്ടില്ല. എല്ലാ പ്രധാനമന്ത്രിമാർക്കും ഇതുപോലുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. റഷ്യ ഉക്രൈൻ യുദ്ധത്തിൽ പോലും കേന്ദ്രം സ്വീകരിച്ച് നെഹ്റുവിന്റെ ചേരി ചേരാ നയമാണ് സ്വീകരിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ഒരു നയവും കേന്ദ്രം സ്വീകരിച്ചിട്ടില്ല.
മോദിയെ പ്രശംസിക്കേണ്ട ഒരു കാര്യവും ഇല്ല. വിദേശനയത്തിൽ കോൺഗ്രസ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം കാണിച്ചിട്ടുണ്ട്. ട്രംപ് ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഇന്ത്യ ലോക രാഷ്ട്രങ്ങൾക്കിടയിൽ നയതന്ത്രപരമായി ഒറ്റപ്പെട്ട സാഹചര്യമാണ് ഉള്ളതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞ അതേ കാര്യങ്ങളാണ് താനും പറഞ്ഞതെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇതിനര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടെല്ലാം കോണ്‍ഗ്രസിന് യോജിപ്പാണെന്നല്ലെന്നും ശശി തരൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇതില്‍ എന്താണ് വിവാദമാക്കാനുള്ളതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പും ശശി തരൂര്‍ പ്രധാനമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പ്രശംസിച്ചത് കോണ്‍ഗ്രസിന് തലവേദനയായിരുന്നു. എന്നാല്‍ പ്രശംസിച്ചതിന്റെ അര്‍ത്ഥം സര്‍ക്കാരുകളുടെ എല്ലാ നയങ്ങളും ശരിയാണെന്നല്ല എന്നാണ് തരൂര്‍ ആവര്‍ത്തിക്കുന്നത്. 2023 സെപ്തംബറില്‍ രാഹുല്‍ ഗാന്ധി ഇതേ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആ സമയത്ത് താന്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ അത് അംഗീകരിക്കുന്നു. തന്റെ പ്രതികരണം കൊണ്ട് അത് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ശശി തരൂര്‍ പറഞ്ഞു.
Story Highlights : Sandeep Warrier Against Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here