സല്യൂട്ട് ശാരദ മുരളീധരന്‍, ഹൃദയസ്പര്‍ശിയായ വാക്കുകള്‍ക്ക്… കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു: വി ഡി സതീശന്‍

നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിന് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണെന്ന് ശാരദ മുരളീധരന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്നും വി ഡി സതീശന്‍ എഴുതി. നല്ലതല്ലെന്ന് കരുതപ്പെടുന്ന ഒരു നിറമാണ് തനിക്കെന്ന ബോധത്തോടെ 50 വര്‍ഷം ജീവിച്ച തന്റെ കാഴ്ചപ്പാട് മാറ്റിയത് തന്റെ മക്കളാണെന്ന് ശാരദ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഹൃദയസ്പര്‍ശിയായ വാക്കുകള്‍ക്ക് ശാരദ മുരളീധരനെ സല്യൂട്ട് ചെയ്യുന്നുവെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ എഴുതി. (V D satheesan supports sarada muraleedharan fb post on comments about skin color)
മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേള്‍ക്കേണ്ടി വന്നുവെന്നാണ് ശാരദ ഫേസ്ബുക്കില്‍ കുറിച്ചത്. ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് താന്‍ സുഹൃത്തില്‍ നിന്ന് കമന്റ് കേട്ടു. ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ ഫേസ്ബുക്കിലെഴുതി.
Read Also: ആശ്വാസത്തിന്റെ അഞ്ച് ദിവസത്തെ ഇടവേള തീര്‍ന്നു; വീണ്ടും സ്വര്‍ണവില കൂടി
ഗര്‍ഭപാത്രത്തിനുള്ളിലേക്ക് തന്നെ വീണ്ടുമെടുത്ത് വെളുത്ത് സുന്ദരിയാക്കി തന്നെ ഒന്നുകൂടി പ്രസവിച്ച് പുറത്തെടുത്ത് തരുമോ എന്ന് അമ്മയോട് നാലുവയസുള്ളപ്പോള്‍ ചോദിച്ചതായി ശാരദ എഴുതി. എന്തിന് കറുപ്പില്‍ വില്ലത്തരം ആരോപിക്കണമെന്നും കറുപ്പിന് എന്താണ് കുഴപ്പമെന്നും ശാരദ ചോദിക്കുന്നു. കറുപ്പ് ഹൃദയത്തിന്റെ ഇരുട്ടിന്റേയും ദൗര്‍ഭാഗ്യത്തിന്റേയും നിറമല്ലെന്നും അത് പ്രപഞ്ചത്തിന്റെ സര്‍വവ്യാപിയായ സത്യമാണെന്നും ശാരദ ഫേസ്ബുക്കില്‍ പറഞ്ഞു.
Story Highlights : V D satheesan supports sarada muraleedharan fb post on comments about skin color
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here