കേന്ദ്രം അനുമതി നൽകാത്തതിൽ ആശങ്ക; തൃശ്ശൂർ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

തൃശ്ശൂർ പൂരത്തിന് ഒരു മാസം മാത്രം ശേഷിക്കെ വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിൽ ആശങ്ക. കേന്ദ്രസർക്കാരിൽ നിന്നാണ് അന്ത്യനുമതി ലഭിക്കേണ്ടത്. പെസോയുടെ പുതിയ മാർഗനിർദേശപ്രകാരം തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്താൻ ആകില്ല. എന്നാൽ ഇതിൽ ഇളവ് തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ട്വന്റി ഫോറിനോട് പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെട്ട് പിയൂഷ് ഗോയലുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയാണ്. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂർ പൂരം. പൂരത്തിന്റെ ആദ്യ വെടിക്കെട്ടെന്ന് പറയുന്നത് ഈ മാസം 30 തിനാണ്. ഇനി മുന്നിൽ അധിക ദിവസങ്ങളില്ല. ഈ പശ്ചാത്തലത്തിൽ തീരുമാനങ്ങൾ വൈകിയാൽ അത് വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
വെടിക്കെട്ട് പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ഇരു ദേവസ്വങ്ങൾ. വെടിക്കെട്ട് അനുമതി ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അടിയന്തര ഇടപെടൽ വെടിക്കെട്ട് അനുമതിയുമായി ബന്ധപ്പെട്ട് എത്രയും വേഗം വേണമെന്ന ആവശ്യത്തിലാണ് ദേവസ്വങ്ങൾ ഉള്ളത്.
Read Also: നാരങ്ങാനം വില്ലേജ് ഓഫീസർക്ക് അവധി അനുവദിച്ച് കളക്ടർ; വേണമെങ്കിൽ ഖേദപ്രകടനം നടത്താമെന്ന് സഞ്ജു
അതേസമയം, പെസോ ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ പുതുക്കിയ നിർദേശമനുസരിച്ച്, വെടിക്കെട്ട് പുരയിൽ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിൽ 200 ദൂരം വേണം എന്നുള്ളതാണ് പ്രധാന നിബന്ധന.ഫയർ ലൈനിൽ നിന്നും 100 മീറ്റർ മാറിവേണം ആളുകൾ നിൽക്കാൻ , 250 മീറ്റർ പരിധിയിൽ സ്കൂളുകളോ പെട്രോൾ പമ്പോ പാടില്ല. ഈ നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുക ബുദ്ധിമുട്ടാണെന്നും പൂരം നടത്തിപ്പിൽ ഇവ അനിശ്ചിതത്വം സൃഷ്ട്ടിക്കുമെന്നും ചൂണ്ടിക്കാട്ടി ദേവസ്വങ്ങൾ എത്തിയിരുന്നു. പിന്നീട് സുരേഷ്‌ഗോപി എം പി വിഷയത്തിൽ ഇടപെട്ട് ഇളവ് കണ്ടെത്തി തരാമെന്ന് ഏറ്റിരുന്നുവെങ്കിലും നടത്തിയ ചർച്ചകളിൽ തീരുമാനമാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
Story Highlights : Thrissur Pooram fireworks display in limbo as Centre refuses to grant permission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here