പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടയിലെ ആൾമാറാട്ടം; പ്ലസ് വൺ വിദ്യാർഥിക്കെതിരെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കും

കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾ മാറാട്ടം നടത്തിയ സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് എതിരെ പോലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കും. കുട്ടി പ്രായപൂർത്തി ആകാത്ത സാഹചര്യത്തിൽ ആണ് നടപടി. പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നാദാപുരം കടമേരി ആർഎസി എച്ചഎസ്എസിലായിരുന്നു സംഭവം. ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് ഇസ്മയിൽ ആണ് അറസ്റ്റിൽ ആയത്. പ്ലസ് വൺ വിദ്യാർഥിക്കെതിരായ റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. കുട്ടിയോടും ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇൻവിജിലേറ്ററിന്റെയും പ്രിൻസിപ്പാളിന്റെയും ഇടപെടലാണ് ആൾമാറാട്ടത്തിന് തടയിട്ടത്. ഇംഗ്ലീഷിന്റെ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്കിടെയായിരുന്നു ആൾമാറാട്ടം നടന്നത്.
ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് പ്രിൻസിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടർന്ന് ബിരുദ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആൾമാറാട്ടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Story Highlights : Social background report to be prepared against Plus One student in Impersonation case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here