ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെ പ്രതിചേർത്തു. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി.
എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.
സുകാന്ത് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറിയെന്നും മകളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ പരാതി. മുൻകൂർ ജാമ്യ ഹർജിയിൽ വിശദമായ നടക്കേണ്ടതുണ്ട്. അടുത്ത ദിവസം പൊലീസ് റിപ്പോർട്ട് ഹാജരാക്കും. യുവതിയുടെ കുടുംബവും പ്രത്യേകം അഭിഭാഷകനെ നിയോഗിക്കുമെന്നാണ് വിവരം.
Story Highlights : Death of IB officer in Thiruvananthapuram update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here