24 EXCLUSIVE; “തഹാവൂർ റാണയെ തൂക്കിലേറ്റണം”; മുംബൈ ഭീകരാക്രമണ കേസിൽ സാക്ഷി പറഞ്ഞ പെൺകുട്ടി

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതി തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് അജ്മൽ കസബിനെതിരെ സാക്ഷി പറഞ്ഞ പെൺകുട്ടി. നിയമനടപടികൾ ഇനിയും വൈകരുത്. വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നും പാകിസ്താനിൽ ഒളിച്ചിരിക്കുന്ന മറ്റു പ്രതികളെയും പിടികൂടണമെന്നും പെൺകുട്ടി ട്വന്റി ഫോറിനോട് പറഞ്ഞു.24 EXCLUSIVE.
തഹാവൂർ റാണയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത് ഇന്ത്യ സർക്കാരിന്റെ വലിയ വിജയമാണ്.ഇന്ത്യൻ സർക്കാരിനോടും യുഎസ് സർക്കാരിനോടും നന്ദി പറയുന്നു. തഹാവൂർ റാണയെ കൊണ്ടുവന്നാൽ പിന്നെ കേസിലെ മറ്റ് പ്രതികളെയും എത്രയും വേഗം പിടികൂടണം. പാകിസ്താനിലെ മുഴുവൻ ഭീകരവാദികളെയും തുടച്ചു നീക്കണം. അജ്മൽ കസബിന്റെ വധ ശിക്ഷ നടപ്പിലാക്കാൻ വലിയ കാലതാമസം ഉണ്ടായത് പോലെ ആകരുത് റാണയുടെ കാര്യത്തിൽ. എന്തിനായിരുന്നു ഇവർ ഭീകരാക്രമണം നടത്തിയത്, എന്തായിരുന്നു അവരുടെ പദ്ധതി എന്ന കാര്യങ്ങളടക്കം ചോദിച്ചറിഞ്ഞ് റാണയെ തൂക്കിലേറ്റണമെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
സി എസ് ടി റെയിൽവേ സ്റ്റേഷനിൽ ഭീകരർ താണ്ഡവം ആടിയപ്പോൾ വെടിയേറ്റ് വീണയാളാണ് ഈ പെൺകുട്ടി. കാലിൽ മുറിപ്പാടുകളുമായി ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിൽ ഒരാൾ. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ മുഖമാണ് ഇന്ന് ഇവർ.
അതേസമയം, അമേരിക്കയിൽ നിന്നും തഹാവൂർ റാണയുമായുള്ള പ്രത്യേക വിമാനം ഡൽഹിയിൽ എത്തി. പാലം എയർപോർട്ടിലാണ് റാണയുമായുള്ള പ്രത്യക വിമാനം ഇറങ്ങിയത്. എൻഐഎയുടെയും റോയുടെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആറംഗ അംഗ സംഘമാണ് റാണയെ കൊണ്ടുവരാൻ യു എസിൽ എത്തിയത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് റാണയെ NIA ആസ്ഥാനത്ത് എത്തിക്കുക. കനത്ത സുരക്ഷയാണ് ആസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും റാണയുടെ ചോദ്യം ചെയ്യൽ. പ്രത്യേക സംഘത്തിൽ 12 പേരാണ് ഉള്ളത്. ചോദ്യം ചെയ്യലിന് ശേഷം റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ കോടതിൽ ഹാജരാക്കും.
തിഹാർ ജയിലിൽ റാണയെ പാർപ്പിക്കാൻ പ്രത്യേക സെൽ തയ്യാറാക്കിയിട്ടുണ്ട്. CCTV ക്യാമറ നിരീക്ഷണ മടക്കമുള്ള കനത്ത സുരക്ഷ ക്രമീകരണങ്ങൾ സെല്ലിൽ ഒരുക്കിയിട്ടുണ്ട്.റാണയെ കസ്റ്റഡിയിൽ വേണമെന്ന് എൻ ഐ എ ആവശ്യപ്പെടും.ചോദ്യം ചെയ്യലിൽ മുംബൈ ഭീകരാക്രമണ കേസിൽ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് ഏജൻസികളുടെ കണക്കു കൂട്ടൽ. കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ യുഎസ് സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് റാണയെ ഇന്ത്യക്ക് കൈമാറിയത്.
166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിൽ പ്രധാന പ്രതിയാണ് പാക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണ.ആക്രമണത്തിലെ മുഖ്യപ്രതിയായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി, ഭീകരാക്രമണത്തിനുള്ള ലോജിസ്റ്റിക്കൽ, സാമ്പത്തിക സഹായങ്ങൾ റാണ നൽകിയതായി മൊഴി നൽകിയിട്ടുണ്ട്. മുംബൈ ഭീകരക്രമണ കേസിൽ,നരേന്ദർ മാനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു.
Story Highlights : Tahawwur Rana should be hanged; Girl testifies in Mumbai terror attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here