ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പൊലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ മുൻപ് പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈൻ സ്റ്റേഷനകത്തേക്ക് കയറിയത്.
രണ്ട് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നടപടികൾ വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്യും. പൊലീസ് പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതടക്കം നടനിൽ നിന്ന് ചോദിച്ചറിയും. ലഹരിക്കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ അന്വേഷിച്ച് ഡാൻസാഫ് സംഘം എത്തിയപ്പോഴാണ് കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് ഷൈൻ ഓടിയത്. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിലവിൽ പരാതികളോ കേസോ ഇല്ല. എങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തിയത്. 32 ചോദ്യങ്ങളാണ് നടനോട് ചോദിക്കുക.
അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചിരുന്നു. അതേസമയം, ലഹരി ആരോപണവുമായി ബന്ധപ്പെട്ട നടി വിൻസിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി എടുക്കാനാണ് താരസംഘടനയായ ‘അമ്മ’യുടെ തീരുമാനം. ഷൈൻ ടോം ചാക്കോയ്ക്കെതിരെ ‘അമ്മ’ കടുത്ത നടപടി തന്നെ സ്വീകരിച്ചേക്കും.സംഘടനാ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളാകും ഷൈനിൽ നിന്ന് വിശദീകരണം തേടി നടപടിക്ക് ശിപാർശ ചെയ്യുക. ഫിലിം ചേമ്പറും തിങ്കളാഴ്ച അടിയന്തര യോഗം ചേരും.
Story Highlights : Shine Tom Chacko appears for questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here