‘ശത്രുക്കളുണ്ട്, വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ച് ഓടിയതാണ്’; ഷൈൻ ടോം ചാക്കോയുടെ മൊഴി

പൊലീസ് എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഓടിയതിൽ വിശദീകരണവുമായി ഷൈൻ ടോം ചാക്കോ. വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയതെന്ന് ഷൈൻ പൊലീസിന് മൊഴി നൽകി. വന്നത് ഡാൻസഫ് ആണെന്ന് അറിയില്ലായിരുന്നു. സിനിമാ മേഖലയിൽ ശത്രുക്കളുണ്ട്. അവരെ താൻ പേടിക്കുന്നു. അവർ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തൻ്റെ വളർച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം. എല്ലാ ഫോണുകളും കൊണ്ടുവരാത്തത് എന്താണെന്ന ചോദ്യത്തിന് മറന്നുപോയെന്നുമാണ് മറുപടി.
ഷൈൻ മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്ഥിരം ഇടപാട് നടത്തുന്ന ഫോൺ അല്ല ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സംശയം. ഒരു ഫോൺ മാത്രമായിട്ടാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരായത്.
അതേസമയം ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് ഒരു മണിക്കൂർ പിന്നിട്ടെങ്കിലും പൂർണമായും സഹകരിക്കാതെ നടൻ ഷൈൻ ടോം ചാക്കോ. പൊലീസ് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഒറ്റ വാക്കിലാണ് ഷൈൻ മറുപടി നൽകുന്നത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.
പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പൊലീസ് പിന്നീട് അറിയിക്കുകയായിരുന്നു. പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ ചോദ്യം ചെയ്യലിനായി ഹാജരാകാൻ എത്തിയത്.
Story Highlights : Shine Tom Chacko Responds to Police Interrogation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here