വി ശശി MLA യുടെ ഓഫീസ് അടിച്ചു തകർത്തത് മനപൂർവ്വം സംഘർഷമുണ്ടാക്കാൻ; മുതലപൊഴിയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു, മന്ത്രി വി ശിവൻകുട്ടി

മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. വി.ശശി എംഎൽഎയുടെ ഓഫീസ് അടിച്ചു തകർത്തത് ജനാധിപത്യവിരുദ്ധ നടപടിയാണ്. മനപൂർവ്വം സംഘർഷം ഉണ്ടാക്കാനാണ് ഓഫീസ് അടിച്ചു തകർത്തത്. മുതലപ്പൊഴിയിൽ പ്രശ്നപരിഹാരത്തിന് ആശ്രാന്ത പരിശ്രമം നടത്തിയ എംഎൽഎയാണ് വി ശശി. ഓഫീസ് അടിച്ചു തകർത്തവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പൊഴി മുറിച്ച് മണൽ നീക്കം ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്. നിലവിൽ 4 എസ്കവേറ്ററുകൾ, ജെസിബി, ഡ്രഡ്ജറുകൾ, മണൽ നീക്കം ചെയ്യാൻ ടിപ്പറുകൾ എന്നിവ നിലവിൽ മുതലപ്പൊഴിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ രണ്ട് എസ്കവേറ്ററുകൾ കൂടി ഉടൻ എത്തിക്കും.
Read Also: രാജീവ് ചന്ദ്രശേഖറിന്റെ റീൽ… ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചട്ടങ്ങൾ ലംഘിച്ചോ?, വിവാദം
അതേസമയം, ഇന്നലെ വൈകുന്നേരം ഔദ്യോഗികമായി ആരംഭിച്ച പൊഴിമുറിക്കൽ ഇന്ന് രാവിലെയാണ് പൂർണ്ണസജ്ജമായത്. സമരസമിതിയുടെ കൂടി പിന്തുണയോടെയാണ് പൊഴിമുറിക്കൽ നടപടി. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലും ആണ് പൊഴി മുറിക്കുക. 3 ഹിറ്റാച്ചികളാണ് ഒരേസമയം ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. സമാന്തരമായി മണൽ നീക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 14 ദിവസമായി കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികളും ഇതോടെ പ്രതീക്ഷയിലാണ്.
130 മീറ്റർ നീളത്തിലാണ് മണൽത്തിട്ട രൂപപ്പെട്ടിട്ടുള്ളത്. ഇതിൽ കായലിൽ നിന്നുള്ള 90 മീറ്റർ ആണ് ആദ്യം നീക്കം ചെയ്യുക. ഡ്രഡ്ജർ എത്തിയതിനുശേഷം കടലിനോട് ചേർന്നുള്ള 40 മീറ്റർ കൂടി നീക്കി പൊഴി തുറക്കും. എന്നാൽ സംയുക്ത സമരസമിതിയുടെ സമരം തുടരും. പ്രശ്ന പരിഹാരത്തിന് പുരോഗതി ഇല്ലെങ്കിൽ രണ്ടുദിവസത്തിനുശേഷം സമരം വീണ്ടും ശക്തമാക്കാൻ ഒരുങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.
Story Highlights : Minister v sivankutty talk about muthalappozhy issues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here