ഇതിനോടകം നിരവധിപേർ പാകിസ്താനിലേക്ക് മടങ്ങി; മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രാജ്യത്ത് ഐക്യം രൂപപ്പെട്ടു: എ പി അബ്ദുള്ളക്കുട്ടി

പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രാജ്യത്ത് ഐക്യം രൂപപ്പെട്ടിട്ടുണ്ട്. ഇതിനോടകം നിരവധിപേർ പാകിസ്താനിലേക്ക് മടങ്ങിയിട്ടുണ്ട്. വിസയുമായി ബന്ധപ്പെട്ട നൂലാമാലകൾ പലരുടെയും കാര്യത്തിൽ തുടരുന്നുണ്ട്. അക്കാര്യം വിശദമായി പരിശോധിക്കണം. കൊയിലാണ്ടിയിലെ ഹംസയുടെ കാര്യം തനിക്ക് അറിയില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയിൽ താമസിക്കുന്ന പാകിസ്താൻ പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന്‍റെ ഭാഗമായാണ് കൊയിലാണ്ടി പുത്തൻപുര വളപ്പിൽ ഹംസക്കും നോട്ടീസ് ലഭിച്ചത്. ഏപ്രില്‍ 27 നകം രാജ്യം വിടണം എന്നായിരുന്നു ഉത്തരവ്. ഹംസ ജനിച്ചത് കൊയിലാണ്ടിയിലാണ്. എന്നാൽ ജോലി തേടി 1972-ൽ ധാക്ക വഴി പാകിസ്താനിലെ കറാച്ചിയിലേക്ക് പോയി. സഹോരദരനും അവിടെയായിരുന്നു. ചായക്കടയിലും മറ്റും തൊഴിലെടുത്തായിരുന്നു ജീവിച്ചത്. 1975-ൽ റെഡ് ക്രോസ് വിസയിൽ കേരളത്തിൽ വന്നു.
നാട്ടിലേക്ക് വരാൻ പാകിസ്താൻപാസ്പോർട്ട് എടുത്തതോടെ പാകിസ്താൻ പൗരനായി ഹംസ മാറി. നാട്ടിൽ നിൽക്കാനുള്ള താത്‌കാലിക അനുമതി നീട്ടി വാങ്ങിയാണ് ഇത്രയും കാലം ഇവിടെ കഴിഞ്ഞത്. അതിനിടെ ആധാർകാർഡും വോട്ടര്‍ ഐഡി കാർഡും എടുത്തിരുന്നു. പിന്നീടത് റദ്ദ് ചെയ്യുകയും അത് സംബന്ധിച്ച കേസ് നടക്കുകയുമാണ്. ഇതിൻ്റെ ഭാഗമായുള്ള ഇടക്കാല ഉത്തരവിൽ ഹംസയെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. രണ്ടാഴ്‌ച കൂടുമ്പോൾ പൊലീസിന് മുന്നിൽ ഹാജരാവുകയും വേണം. പാസ്പോർട്ട് പൊലീസിൻ്റെ കയ്യിലാണ്. ഹംസയ്‌ക്ക് പാകിസ്താനിൽ ആരുമായും ബന്ധമില്ല
അതേസമയം, കേരളത്തിൽ 104 പാകിസ്താൻ പൗരന്മാർ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍, ഇതിൽ 45 പേർക്ക് ദീർഘകാല വിസയുണ്ട്.നോട്ടീസ് ലഭിച്ചവർ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നോട്ടീസ് പിൻവലിച്ചത്. താത്‌ക്കാലിക വിസയില്‍ കേരളത്തില്‍ കഴിഞ്ഞവര്‍ ഇതിനകം തിരിച്ചുപോയിട്ടുണ്ട്.
Story Highlights : A P Abdullakutty on pak vistors in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here