അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; അടിയന്തര നടപടിക്ക് നിർദേശം നൽകി വനം മന്ത്രി എ കെ ശശീന്ദ്രൻ

അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തര നടപടിക്ക് നിർദേശം നൽകി വനം മന്ത്രി എ കെ ശശീന്ദ്രൻ. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. സർക്കാർ വന്യ ജീവി ആക്രമണം തടയാൻ ആവുന്നത് എല്ലാം ചെയ്യും അതിനായി ദീർഘകാല പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവം നടന്നത് ഉള്‍കാട്ടില്‍ ആണെങ്കിലും പ്രദേശത്ത് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.മരണപ്പെട്ട കാളിയുടെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ഉടന്‍ ചേരും.
Read Also: അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന 60 കാരൻ മരിച്ചു
ഇന്ന് രാവിലെയോടെയാണ് ചെമ്പുവട്ടക്കാട് – സ്വർണ്ണ ഗദ്ദ ഉന്നതിയിലെ കാളി(60) വിറക് ശേഖരിക്കാൻ അട്ടപ്പാടി സ്വർണ്ണ ഗദ്ദയിലെ വനത്തിനുള്ളിലേക്ക് പോയത്. ഉച്ചയായിട്ടും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും കാട്ടിലേക്ക് വയോധികനെ തിരഞ്ഞു പോവുകയായിരുന്നു. അപ്പോഴാണ് കാളി പരുക്കേറ്റ് വനത്തിനുള്ളിൽ കിടക്കുന്നത് കണ്ടത്. ആക്രമണത്തിൽ കൈകാലുകൾക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സ്ഥിരീകരിക്കുന്നത്.
അതേസമയം, സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യമുള്ള മേഖലയാണ് സ്വർണ്ണ ഗദ്ദ എന്നാണ് നാട്ടുകാർ പറയുന്നത്.വനം വിട്ട് കാട്ടാനകൾ അട്ടപ്പാടിയിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും പതിവായിരിക്കുകയാണ്. കാട്ടാനകളെ ഉൾവനത്തിലേക്ക് കാടുകയറ്റ് വിടാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സ്വർണ്ണ ഗദ്ദ ഊര് വനത്തിന് പുറത്താണെങ്കിലും വനത്തെ ആശ്രയിച്ച് കഴിയുന്ന ആളുകൾ ആണ് ഇവിടെയുള്ളത്. സംഭവം നടന്നത് ഉന്നതിയിൽ നിന്നും 1.5 കി.മി. ദൂരെയും വനാതിർത്തിയിൽ നിന്ന് 1 കി. മി ഉൾക്കാടിലും ആണ്.
Story Highlights : Minister AK Saseendran reacts Attappadi wild elephant attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here