പി കെ ശ്രീമതി പാർട്ടി കമ്മിറ്റിയിൽ പങ്കെടുക്കുന്ന കാര്യം മുഖ്യമന്ത്രി അല്ല തീരുമാനിക്കുന്നത്; സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗം, എം വി ഗോവിന്ദൻ

പി കെ ശ്രീമതിയുടെ പ്രവർത്തനമേഖല കേരളമല്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന നേതൃത്വം. ശ്രീമതിയുടെ പ്രായപരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ എടുത്തത് അവിടെ പ്രവർത്തിക്കാനാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പിണറായി വിജയൻ ശ്രീമതിയെ വിലക്കിയെന്ന വാർത്തയോട് പ്രതികരിക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. എന്നാൽ വിലക്ക് വാർത്ത പികെ ശ്രീമതി നിഷേധിച്ചു.
ഈ മാസം 19ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുക്കാനെത്തിയ പി.കെ ശ്രീമതിയെ, സംസ്ഥാനത്ത് ഇളവ് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയൻ വിലക്കിയെന്നാണ് പാർട്ടിയിൽ നിന്ന് പുറത്തുവന്ന വാർത്ത. ഈ വിവരം അതേപടി സ്ഥിരീകരിക്കാൻ സന്നദ്ധം ആയില്ലെങ്കിലും കേരളത്തിലെ പാർട്ടി സംഘടനയിൽ പി.കെ ശ്രീമതിക്ക് പങ്ക് വഹിക്കാനില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രായപരിധിയിൽ ഇളവ് നൽകി പി.കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ നില നിർത്തിയത് അവിടെ പ്രവർത്തിക്കാനൻ ആണെന്നും ഇതിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുപ്പിക്കാതെ മാറ്റിനിർത്തിയതിൻെറ കാരണവും എം.വി ഗോവിന്ദൻെറ പ്രതികരണത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
Read Also: അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ആദിവാസി വൃദ്ധന് ഗുരുതര പരുക്ക്
എം.വി. ഗോവിന്ദൻ പറഞ്ഞ അതേന്യായം പറഞ്ഞാണ് സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ശ്രീമതിയെ വിലക്കിയത്.കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ ലഭിച്ച ഇളവ് അവിടെ പ്രവർത്തിക്കാനാണെന്നായിരുന്നു പിണറായിയുടെ നിലപാട്. 75 വയസ്സ് പിന്നിട്ട മറ്റു നേതാക്കൾക്കൊപ്പമാണ് ശ്രീമതിയേയും കേരളത്തിലെ പാർട്ടി ഘടകങ്ങളില്‍ നിന്ന് ഒഴിവാക്കിയത്. എന്നാൽ മധുര പാർട്ടി കോൺഗ്രസ് അവരെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തി. മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ എന്ന പരിഗണനയിലായിരുന്നു അത്. സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിൻെറയും മുഖ്യമന്ത്രിയുടെയും താത്പര്യത്തിനു വിരുദ്ധമായ തീരുമാനമായിരുന്നു. അതിലുളള അതൃപ്തിയാണ് വിലക്കിലൂടെ പുറത്തുവന്നതെന്നാണ് സൂചന.
Story Highlights : MV Govindan talk about pk sreemathy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here