ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുല്‍ത്താനയുടേയും ഭര്‍ത്താവിന്റെയും ജാമ്യാപേക്ഷ തള്ളി

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാംപ്രതി തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 3 ആണ് അപേക്ഷ പരിഗണിച്ചത്.
അതേസമയം, കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസിലെ മുഖ്യ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടപടി ക്രമങ്ങള്‍ക്കായി ഭാസിയെ അന്വേഷണ സംഘം അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും.
കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്‌തെങ്കിലും ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്നു തെളിയിക്കാന്‍ നിലവില്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പിന്നാലെയാണ് നടന്‍ ശ്രീനാഥ് ഭാസിയെ കേസിലെ സാക്ഷിയാക്കാന്‍ അന്വേഷണസംഘം നീങ്ങുന്നത്. കേസിലെ മുഖ്യ പ്രതി തസ്ലിമയും താരങ്ങളും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് അന്വേഷണ സംഘത്തില്‍ ലഭിച്ചിരുന്നു. HYBRID വേണോ എന്ന തസ്ലീമയുടെ ചോദ്യത്തിന് WAIT എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. ഇത് ഉള്‍പ്പെടെ തസ്ലീമയ്‌ക്കെതിരായ പ്രധാന തെളിവായാണ് എക്‌സൈസ് കാണുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി ശ്രീനാഥ് ഭാസിയെ അന്വേഷണ സംഘം അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും. ഒപ്പം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ച മോഡല്‍ സൗമ്യയെ അന്വേഷണസംഘം അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യും. സൗമ്യയുടെയും തസ്ലീമയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി പേരില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ തേടുകയാണ്.
Story Highlights : Hybrid cannabis case; Bail plea of Taslima Sultana and her husband rejected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here