ഒരിടവേളയ്ക്ക് ശേഷം ചന്ദ്രിക ആഴ്ചപ്പതിപ്പ് വീണ്ടും അച്ചടിരൂപത്തിൽ

അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ചന്ദ്രിക ആഴ്ചപ്പതിപ്പ് വീണ്ടും അച്ചടിരൂപത്തിൽ എത്തുന്നു. മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക ഡെയ്ലിയും ചന്ദ്രിക ആഴ്ചപ്പതിപ്പും 2020 ലായിരുന്നു അച്ചടി അവസാനിപ്പിച്ച് ഡിജിറ്റൽ എഡിഷൻ മാത്രമാക്കി നിലനിർത്തിയത്. കോവിഡും, ഒപ്പം സ്ഥാപനത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു പ്രിന്റ് എഡിഷൻ താൽക്കാലികമായി നിർത്തിവെക്കാൻ കാരണമായി പറഞ്ഞിരുന്നത്.
75 വർഷത്തിലധികം പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പ് അച്ചടി അവസാനിപ്പിക്കാനുള്ള തീരുമാനം വലിയ ചർച്ചയായിരുന്നു. എം ടി വാസുദേവൻ നായർ ഉൾപ്പടെ നിരവധി പ്രമുഖർ എഴുതുകയും പ്രസിദ്ധീകരണ ലോകത്ത് വേറിട്ടൊരു വായനാ സംസ്‌കാരം ഉണ്ടാക്കിയെടുക്കാനും ചന്ദ്രിക ആഴ്ചപ്പതിപ്പിന് കഴിഞ്ഞിരുന്നു.
ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾക്ക് പത്രത്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണവും ചന്ദ്രിക പ്രസിദ്ധീകരണങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ പത്രം ഒഴികെയുള്ള പ്രസിദ്ധീകരണങ്ങൾ പൂർണമായും പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
സി എച്ച് മുഹമ്മദ് കോയയെ പോലുള്ള പ്രഗൽഭരായ നേതാക്കൾ വളർത്തിയെടുത്ത ആഴ്ചപ്പതിപ്പ് ലാഭകരമല്ലെന്ന പേരിൽ അടച്ചുപൂട്ടുന്നതിൽ ഒരുവിഭാഗം ലീഗ് നേതാക്കൾ പ്രതിഷേധം അറിയിക്കുകയായിരുന്നു. പാർട്ടി നേതാക്കളിൽ നിന്നും അണികളിൽനിന്നും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരിൽ നിന്നും മറ്റും പ്രതിഷേധം ശക്തമായതോടെയാണ് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ചന്ദ്രിക ആഴ്ചപ്പതിപ്പ് പുനഃ പ്രസിദ്ധീകരണത്തിനുള്ള നീക്കം ആരംഭിച്ചത്.
ഡോ എം കെ മുനീറിന് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രത്യേക ചുമതല കൈമാറിയിരുന്നു. എം കെ മുനീറിന്റെ പരിശ്രമത്താലാണ് വീണ്ടും ആഴ്ചപ്പതിപ്പ് അച്ചടി രൂപത്തിലേക്ക് മാറുന്നത്. ആഴ്ചപ്പതിപ്പ് ലാഭനഷ്ട പരിഗണനകൾ നോക്കാതെ പുനഃരാരംഭിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലിയുടെയുടെ നിർദേശപ്രകാരമാണ് മെയ് രണ്ടാം വാരം തൊട്ട് ആഴ്ചപ്പതിപ്പ് വീണ്ടും എത്തുന്നത്.
ഡിജിറ്റൽ പ്രസിദ്ധീകരണമായി മാറിയ ആഴ്ചപതിപ്പ് അടുത്ത മാസത്തോടെ അച്ചടിമഷി പുരണ്ട് വായനക്കാരുടെ കൈകളിൽ എത്തുമെന്നാണ് പത്രാധിപ സമിതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വി കെ സുരേഷ്, പി എം ജയൻ എന്നിവരാണ് ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ചുമതല വഹിക്കുന്നത്.
പുതിയ കാലഘട്ടത്തിലും അച്ചടിപതിപ്പിന് പ്രസക്തിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുനഃ പ്രസിദ്ധീകരണത്തിലേക്ക് നീങ്ങുന്നതെന്നും, എല്ലാ വിഭാഗം വായനക്കാരേയും ഉൾക്കൊള്ളിച്ചുകൊണ്ട് ഡിജിറ്റലും പതിപ്പും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പി എം ജയൻ പറഞ്ഞു.
2020 മാർച്ച് 28 നാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രിന്റിംഗ് അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി ഡിജിറ്റൽ രൂപത്തിലായിരുന്നു ആഴ്ചപ്പതിപ്പ് മുന്നോട്ടുപോയത്. വർഷങ്ങൾക്ക് ശേഷം ചന്ദ്രിക ആഴ്ചപ്പതിപ്പ് വായനക്കാരുടെ കൈകളിലേക്ക് മടങ്ങി എത്തുമ്പോൾ പുതുമകൾ ഏറെയുണ്ടാവുമെന്നും പി എം ജയൻ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചു.
Story Highlights : Chandrika Weekly is back in print
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here