പതിവായി ചിക്കൻ കഴിക്കുന്നത് ക്യാൻസർ സാധ്യത കൂടുതൽ, അകാല മരണം?; പുതിയ പഠനങ്ങള്‍ പറയുന്നത്..

പതിവായി ചിക്കൻ കഴിക്കുന്നവരിൽ ക്യാൻസർ സാധ്യത കൂടുതലെന്ന് പുതിയ പഠനം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദം മൂലം അകാല മരണത്തിന് കാരണമാകാമെന്നാണ് പുതിയ പഠനം പറയുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. 20 വർഷത്തിലേറെയായി രാജ്യത്ത് താമസിക്കുന്ന 4,869 പ്രായപൂര്‍ത്തിയായവരുടെ ആരോഗ്യ ഡാറ്റ വിശകലനം ചെയ്‌താണ് പഠനം നടത്തിയിരിക്കുന്നത്.
ഒരാഴ്‌ചയിൽ 100 ഗ്രാം അല്ലെങ്കിൽ അതിൽ കുറഞ്ഞ അളവിൽ കോഴിയിറച്ചി കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്നവരിൽ മരണ സാധ്യത 27 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയെന്നാണ് പഠനം അവകാശപ്പെടുന്നത്.
ലോകത്ത് വൻതോതിൽ ഉപയോഗിക്കപ്പെടുന്ന ഈ ഭക്ഷണത്തിന്‍റെ ദീർഘകാല ഫലങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കേണ്ടത് പ്രധാനമാണെന്ന് തങ്ങൾ കരുതുന്നതായി ഗവേഷകർ പറഞ്ഞു. “ഇത് തികച്ചും ആരോഗ്യകരമാണെന്ന് ജനങ്ങൾ തെറ്റായി വിശ്വസിക്കാനിടയുണ്ട്.
അന്നനാളം, ആമാശയം, വൻകുടൽ, പാൻക്രിയാസ്, കരൾ എന്നിവയുൾപ്പെടെയുള്ള ദഹനവ്യവസ്ഥയിലെ അര്‍ബുദം വരാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കോഴിയിറച്ചിയുടെ ഉപഭോഗം മിതമാക്കുന്നതും മത്സ്യം പോലുള്ള തുല്യ മൂല്യവത്തായ മറ്റ് പ്രോട്ടീൻ സ്രോതസുകളുമായി മാറി ഉപയോഗിക്കുന്നതും ഗുണം ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഉയർന്ന താപനിലയും നീണ്ട പാചക സമയവും ഒഴിവാക്കിക്കൊണ്ട് പാചക രീതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യവുമാണ്”- അവർ കൂട്ടിച്ചേർത്തു.
ഹൃദയ സംബന്ധമായ അസുഖങ്ങളും ചില ഉദര അര്‍ബുധങ്ങള്‍ക്കുമുള്ള സാധ്യത കുറയ്‌ക്കുമെന്നതിനാല്‍ കോഴിയിറച്ചി ഒരു പ്രോട്ടീൻ സ്രോതസാണെന്നാണ് മുൻ ഗവേഷണങ്ങൾ പറഞ്ഞിരുന്നത്. എന്നാല്‍ ന്യൂട്രിയന്‍റ്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പ്രകാരം, ആഴ്‌ചയിൽ 300 ഗ്രാമിൽ കൂടുതൽ കോഴിയിറച്ചി കഴിക്കുന്നവരിൽ ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ഇതുവഴി അകാല മരണത്തിനും കാരണമാവുമെന്നാണ് പറയുന്നത്.
എന്നിരുന്നാലും, ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാനും പ്രോസസ്സ് ചെയ്‌ത കോഴിയിറച്ചിയുടെ ഫലങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഗവേഷണ സംഘം വ്യക്തമാക്കി.
Story Highlights : eating chicken regularly stomach and digestive cancers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here