ഗോവ ശിര്‍ഗാവ് ക്ഷേത്രോത്സവത്തില്‍ തിക്കും തിരക്കും; ഏഴുപേര്‍ മരിച്ചു; 50ലേറെ പേര്‍ക്ക് പരുക്ക്

ഗോവയിലെ പ്രശസ്തമായ ശിര്‍ഗാവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (6 Killed, Over 50 Injured In Goa Temple Stampede)
തിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയില്‍ കഴിയുന്ന എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഒരു സ്ലോപ്പിലൂടെ ഭക്തര്‍ താഴേക്കിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണെന്നും പിന്നില്‍ വന്നവര്‍ അതിന് മുകളിലേക്ക് വീണെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം നടന്ന് ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്നെ ചിലര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോര്‍ത്ത് ഗോവയിലെ ശിര്‍ഗാവ് ക്ഷേത്രോത്സവത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കാറുള്ളത്. ഭക്തര്‍ തീക്കനലിലൂടെ നഗ്നപാദരായി നടക്കുന്നത് ഉള്‍പ്പെടെ നിരവധി സുപ്രധാന ചടങ്ങുകള്‍ ഇന്നലെ നടന്നിരുന്നു. ഇതില്‍ പങ്കെടുക്കാനാണ് ആയിരക്കണക്കിന് പേര്‍ ക്ഷേത്രത്തിലെത്തിയത്.
Story Highlights : 6 Killed, Over 50 Injured In Goa Temple Stampede
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here