ചെന്നൈക്ക് ഡിആര്‍എസ് അനുവദിച്ചില്ലേ?; വീഡിയോ വിശകലനത്തിന് സമയം നല്‍കാതെ ചെന്നൈ താരത്തെ പുറത്താക്കിയോ?, വിവാദം

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹൈ വോള്‍ട്ടേജില്‍ പൊരുതിക്കൊണ്ടിരിക്കെ ചെന്നൈയുടെ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയതിനെച്ചൊല്ലി വിവാദം. ലുങ്കി എന്‍ഗിഡി എറിഞ്ഞ പതിനേഴാം ഓവറിലെ രണ്ടാം പന്തില്‍ എല്‍ബിഡബ്ല്യൂ അമ്പയര്‍ അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം. വീഡിയോ റിവ്യൂവിലേക്ക് പോകാന്‍ തുനിഞ്ഞ ചെന്നൈ താരങ്ങളായ ജഡേജയോടും ബ്രവിസിനോടും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നിതിന്‍ മേനോന്‍ സമയം കഴിഞ്ഞുവെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ബ്രവിസിന് കളംവിടേണ്ടി വന്നു. എന്നാല്‍ അമ്പയറുമായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കണ്ടു. സ്‌ക്രീനില്‍ ഡിആര്‍എസ് ക്ലോക്ക് കാണിച്ചിരുന്നില്ല. എന്നാല്‍ ചെന്നൈയുടെ റിവ്യൂ അവസരത്തിനുള്ള സമയം കഴിഞ്ഞുവെന്നും അമ്പയര്‍ പറയുകയായിരുന്നു.
ഇന്നിംഗ്സിന്റെ പതിനേഴാം ഓവറില്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ ലുങ്കി എന്‍ഗിഡിയെ വീണ്ടും ആക്രമണത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ആദ്യ പന്തില്‍ 94 റണ്‍സുമായി ക്രീസില്‍ തിളങ്ങിയ ആയുഷ് മാത്രെയെ പുറത്താക്കിയിരുന്നു. രണ്ടാമത്തെ പന്തിലാണ് എല്‍ബിഡബ്ല്യൂ അപ്പീല്‍ അമ്പയര്‍ ഔട്ട് വിധിച്ചത്. അതേ സമയം വീഡിയോ റിവ്യൂവില്‍ തെറ്റായ വിധിയായിരുന്നുവെന്ന് കണ്ടെത്തി. പന്ത് ഡെവാള്‍ഡ് ബ്രെവിസിന്റെ പാഡില്‍ തട്ടുന്നുണ്ടെങ്കിലും ബോള്‍ ട്രാക്കിങ് കാണിച്ചത് വിക്കറ്റിന് പുറത്തേക്കായിരുന്നു. തീര്‍ത്തും തെറ്റായ വിധിയായിരുന്നു അമ്പയറിന്റേതെന്നാണ് വീഡിയോ റിവ്യൂ കാണിക്കുന്നത്. മൈതാനം വിട്ട ശേഷം മൂന്നാം അമ്പയറോട് ഇക്കാര്യങ്ങള്‍ ബ്രവിസ് വിശദീകരിക്കുന്നതിന്റെ ദൃശ്യങ്ങളും കാണിച്ചിരുന്നു. അവസാന ഓവര്‍വരെ ത്രില്ലടിപ്പിച്ച മത്സരത്തില്‍ വെറും രണ്ട് റണ്‍സിനായിരുന്നു ആര്‍സിബിയുടെ വിജയം. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 5 വിക്കറ്റ് നഷ്ടത്തില്‍ 211-ല്‍ അവസാനിച്ചു. മത്സരത്തില്‍ 77 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.
Story Highlights: Controversy over Chennai star Dewald Brevis’s wicket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here