‘കെപിസിസി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാൻ ഇല്ല, പറയേണ്ടത് കേരളത്തിന്റെ ചുമതലയുള്ളയാൾ’; രമേശ് ചെന്നിത്തല

കെപിസിസി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാൻ ഇല്ലെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ കാര്യങ്ങളിൽ പ്രതികരിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. താൻ ഡൽഹിയിലെത്തിയത് മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മാറ്റ ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരണവുമായി കെ സുധാകരനും രംഗത്തുവന്നിരുന്നു. പറയേണ്ട ദിവസം നാളെകഴിഞ്ഞ് വരുമെന്നാണ് സുധാകരന്‍ പറഞ്ഞത്. മാധ്യമങ്ങളോട് കുശലം പറഞ്ഞുകൊണ്ട് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. ഭക്ഷണം കഴിച്ചോ മക്കളേ എന്നായിരുന്നു മാധ്യമങ്ങളോടുള്ള കുശലാന്വേഷണം.
അതേസമയം, കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ കുഴഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. കെ സുധാകരനെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി അനുനയിപ്പിക്കാനുള്ള ആലോചനയും പാര്‍ട്ടിയിലുണ്ട്. ഇതിനിടെ കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാത്തത് ഘടകകക്ഷികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.
അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വതന്ത്ര അഭിപ്രായം പറയാറുണ്ടെന്നും അത് പാര്‍ട്ടിക്ക് നല്ലത് എന്ന സ്പിരിറ്റില്‍ കോണ്‍ഗ്രസ് എടുക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അധ്യക്ഷ പദവി പാര്‍ട്ടി ഉചിതമായ രീതിയില്‍ ഉചിതമായ സമയത്ത് കൈക്കൊള്ളും. ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു. സഭ ഇടപെട്ടു എന്ന പ്രചാരണം തെറ്റാണ് – ഷാഫി പറമ്പില്‍ പ്രതികരിച്ചു.
Story Highlights : Ramesh Chennithala React KPCC President row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here