‘സംഘർഷം ഒഴിവാക്കിയ ധീര തീരുമാനത്തിന് അഭിനന്ദനം’; ഇന്ത്യയെയും പാകിസ്താനെയും പ്രശംസിച്ച് ട്രംപ്

കടുത്ത സംഘര്‍ഷത്തിലേക്ക് നീങ്ങാനിരുന്ന ഇന്ത്യയും പാകിസ്താനും അതില്‍ നിന്ന് പിന്മാറിയതിനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരുപാട് പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയായേക്കാവുന്ന സാഹചര്യത്തില്‍ നിന്ന് ഇരുരാജ്യങ്ങളിലെ നേതാക്കള്‍ പിന്മാറാനെടുത്ത ധീര തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
ധീര നടപടികൾ ഇരുരാജ്യങ്ങളിലെയും ജനതയ്ക്ക് അഭിമാനകരമാണ്, ഇന്ത്യയുമായും പാകിസ്താനുമായും യുഎസിന് ശക്തമായ വ്യാപാര ബന്ധങ്ങളുണ്ടെന്നും ഈ ഘടകങ്ങൾ ഇനി കൂടുതൽ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയിരം വർഷം കഴിഞ്ഞാലെങ്കിലും കശ്മീർ പ്രശ്നപരിഹാരത്തിനായി ഇന്ത്യയും പാകിസ്താനുമെല്ലാം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും നേതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ‘അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്താനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
വെടിനിര്‍ത്തല്‍ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ നിലവില്‍ വന്നതായി ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് പാകിസ്താനും സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ഭാവിയില്‍ നടക്കുന്ന ഏത് ഭീകരപ്രവര്‍ത്തനവും രാജ്യത്തിനെതിരായ യുദ്ധമായി കണ്ട് നടപടികളെടുക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്.
Story Highlights : Donald Trump on India-Pakistan ceasefire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here