‘ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല, പറഞ്ഞത് അല്‍പം ഭാവന കലര്‍ത്തി’; വിവാദ പരാമര്‍ശം തിരുത്തി ജി സുധാകരന്‍

തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. താന്‍ പൊതുവേ പറഞ്ഞ കാര്യമാണതെന്നും ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പറഞ്ഞതില്‍ അല്‍പം ഭാവന കലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും പ്രശ്‌നമാക്കേണ്ടെന്നും താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരേയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. (G sudhakaran corrects his controversial statement)
സിപിഐയുടെ കടക്കരപ്പള്ളി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമത്തിലാണ് ജി സുധാകരന്‍ തന്റെ ഇന്നലത്തെ പ്രസംഗത്തിലെ വിവാദ പ്രസ്താവനകള്‍ തിരുത്തിയത്. ചിലര്‍ വോട്ടുമാറ്റിക്കുത്താറുണ്ടെന്നും അവര്‍ക്ക് കൊടുക്കുന്ന ഒരു ജാഗ്രത എന്ന നിലയ്ക്ക് പൊതുവായാണ് താന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ഭാവന അല്‍പം കൂടിപ്പോയെന്നും പ്രസംഗത്തിലെ ഭാഗങ്ങള്‍ മാധ്യമങ്ങളില്‍ കാണുന്നതുപോലെ മനസിലാക്കരുതെന്നും സംവാദത്തെ സംവാദമായി തന്നെ കാണണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
Read Also: ഗൂഗിളിന്റെ ‘ G ‘ ലോഗോയ്ക്ക് ഇനി പുതിയ രൂപം ;മാറ്റം പത്ത് വർഷത്തിന് ശേഷം
തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്നായിരുന്നു ജി സുധാകരന്‍ ഇന്നലെ പറഞ്ഞത്. ഇതിന് പിന്നാലെ കേസെടുക്കാനുള്ള അടിയന്തര നടപടിയെടുക്കാന്‍ ആലപ്പുഴ കളക്ടര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ജി സുധാകരന്റെ മൊഴിയെടുക്കുകയും ചെയ്തു. തപാല്‍ വോട്ട് തിരുത്തിയത് ഗുരുതര നിയമലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു.
Story Highlights : G sudhakaran corrects his controversial statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here