Advertisement

കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട് ; ഹൈക്കമാന്റിന്റെ വിശ്വസ്തനായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍; സുനില്‍ കനഗോലുവിന്റെ പേര് വീണ്ടും ചര്‍ച്ചയാകുന്നു

May 15, 2025
Google News 1 minute Read

കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഏറ്റവും വിശ്വസ്തനായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച ബുദ്ധികേന്ദ്രം. കേരളത്തിലടക്കം പിസിസികള്‍ പുന:സംഘടിപ്പിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയ രാഷ്ട്രീയ തന്ത്രജ്ഞന്‍. ആരാണ് സുനില്‍ കനഗോലു.

കര്‍ണാടകയിലെ ബെല്ലാരി സ്വദേശികളാണ് സുനില്‍ കനഗോലുവിന്റെ കുടുംബം. എന്നാല്‍, ചെന്നൈയിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. പഠനത്തില്‍ മിടുക്കന്‍. യുഎസിലായിരുന്നു ഉന്നതപഠനം. ബഹുരാഷ്ട്ര മാനേജ്മെന്റ് കമ്പനിയായ മക്കിന്‍സിയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാവുകയെന്നതായിരുന്നു സുനില്‍ കനഗോലുവിന്റെ ലക്ഷ്യം. അതിനായി പ്രശാന്ത് കിഷോറിന്റെ സംഘത്തില്‍ അംഗമായി. എന്നാല്‍ ദീര്‍ഘകാലം പ്രശാന്ത് കിഷോറിന്റെ സംഘത്തില്‍ തുടരുന്നതിന് സുനിലിന് താല്പര്യമില്ലായിരുന്നു. സ്വന്തന്ത്രനായി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത അതേവര്‍ഷമാണ് ഡിഎംകെ നേതാവായ സ്റ്റാലിന്റെ വിളിവരുന്നത്.

2016, തമിഴ്നാട് തിരഞ്ഞെടുപ്പായിരുന്നു സുനില്‍ കനഗോലുവിന് ലഭിച്ച ആദ്യത്തെ ദൗത്യം. തമിഴ്നാട് മുഖ്യമന്ത്രിയായ എംകെ സ്റ്റാലിന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയാണ് സുനിലിന്റെ വരവ്. നമുക്ക് നാമേ എന്നായിരുന്നു ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. തമിഴ്‌നാടിന്റെ ഹൃദയത്തില്‍ സ്റ്റാലിന്‍ എന്ന ബ്രാന്റ് പതിപ്പിച്ചാണ് പ്രചാരണം അസാനിച്ചത്. സ്റ്റാലിന്റെ പ്രതിച്ഛായ ഉയര്‍ത്തിയ തിരഞ്ഞെടുപ്പ് ക്യാമ്പയിനായിരുന്നു അത്.

അടുത്തതായി സുനിലിനെ തേടിയെത്തിയത് അമിഷ് ഷായുടെ ഫോണ്‍കോളായിരുന്നു. 2018ല്‍ ഡല്‍ഹിയില്‍ വച്ച് അമിത്ഷാ- കനഗോലു കൂടിക്കാഴ്ച. ഉടന്‍ നടക്കാനിരിക്കുന്ന യുപി, കര്‍ണാടക, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളുടെ ക്യാമ്പയിന്‍ ആയിരുന്നു കനഗോലുനവിന് ലഭിച്ച ദൗത്യം.

2019ല്‍ ഡിഎംകെ ക്യാമ്പിലേക്ക് കനഗോലു മടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു ലക്ഷ്യം. 39 സീറ്റില്‍ 38 എണ്ണത്തിലും വിജയിക്കാന്‍ കഴിഞ്ഞതോടെ യുപിഎ മുന്നിക്കുതന്നെ വലിയ മുതല്‍ക്കൂട്ടായി. 2021ല്‍ തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ സുനില്‍ മാറി പ്രശാന്ത് കിഷോര്‍ വന്നു. ഇതേവര്‍ഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് സുനില്‍ കനഗോലുവിനെകുറിച്ച് ചര്‍ച്ച ചെയ്യുന്നതും കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കുകയും ചെയ്യുന്നത്. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷനില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ദൗത്യം കനഗോലുവിനെ ഏല്‍പ്പിക്കുന്നു.

Read Also: ‘കെ സുധാകരന്‍ തലയില്‍ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ല’; സണ്ണി ജോസഫ്

ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ് കര്‍ണാടയില്‍ അധികാരത്തില്‍ വരികയായിരുന്നില്ല. വളരെ വ്യക്തവും കൃത്യതയുമുള്ള പ്രവര്‍ത്തന തന്ത്രമായിരുന്നു കനഗോലു അവിടെ ആസൂത്രണം ചെയ്തിരുന്നത്.

കര്‍ണാടകയില്‍ ഓപ്പറേഷന്‍ വിജയിച്ചതോടെ കനഗോലു കോണ്‍ഗ്രസിന്റെ വിഐപി പട്ടികയിലേക്ക് മാറിയിരുന്നു. ഇതാണ് 2023ല്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിന് പിന്നില്‍ സുനിലിന്റെ പങ്കാളിത്തം ഏറ്റവും സുപ്രധാനമായിരുന്നു. ഭാരത് ജോഡോ യാത്ര വന്‍വിജയമായി. രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ഇമേജിന് തന്നെ മാറ്റമുണ്ടായി.

മിഷന്‍ 2024ല്‍ അംഗമായതോടെ സുനില്‍ കനഗോലുവിന്റെ സ്വീകാര്യതയും വര്‍ധിച്ചു. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും വിശ്വസ്ഥനായി കനഗോലു മാറി. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേരളത്തില്‍ നേരത്തെ നേതാക്കളുടെ സ്വീകാര്യതയുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. ഈ പഠനറിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങള്‍ വേണമെന്നും, മധ്യകേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ജാഗ്രത വേണമെന്നും കനഗോലു റിപ്പോര്‍ട്ട് നല്‍കിയത്. കനഗോലുവിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതും പുതിയ നേതൃത്വത്തിന് ചുമതലകള്‍ കൈമാറിയതും. 10 ഡിസിസികളില്‍ മാറ്റങ്ങള്‍ വേണമെന്നാണ് കനഗോലുവിന്റെ നിര്‍ദേശം.

വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയമായ മാറ്റങ്ങള്‍ പഠിക്കുന്നതിനും റിപ്പോര്‍ട്ടു നല്‍കാനും കോണ്‍ഗ്രസ് ഇപ്പോള്‍ ചുമതല നല്‍കിയിരിക്കുന്നത് കനഗോലുവിനാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ നടപ്പാക്കേണ്ട സംഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി എഐസിസി നിയോഗിച്ചതും കനഗോലുവിനെയായിരുന്നു. കോണ്‍ഗ്രസിന്റെ താഴേത്തട്ടിലുള്ള സംഘടനാപരമായ ദുര്‍ബലാവസ്ഥയും, നേതാക്കള്‍ തമ്മിലുള്ള അനൈക്യവും നേരത്തെതന്നെ കനഗോലു ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Story Highlights : Who is Sunil Kanugolu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here