കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം. അറസ്റ്റിലേക്ക് കടന്നു പൊലീസ്. ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പിന്നാലെ പരിപാടി കാണാൻ എത്തിയവർ സംഘർഷം ഉണ്ടാക്കുകയായിരുന്നു. പൊലീസിന് നേരെ ഉൾപ്പടെ ചെളി വാരി എറിഞ്ഞിരുന്നു.
പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകർ പ്രതിഷേധിച്ചു. ടെക്നീഷ്യൻ മരിച്ചതിൽ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നിൽ പാടാൻ വരുമെന്നും അദ്ദേഹം പറഞ്ഞു.
വേടന്റെ പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് അപകടം നടന്നത്. വൈകിട്ട് 4.30ഓടെയാണ് വേടൻ സ്ഥലത്തെത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങിയത്. ഇതിന് ശേഷമാണ് ടെക്നീഷ്യൻ മരിച്ചത്. പിന്നാലെ സംഗീതപരിപാടിയും മാറ്റിവച്ചു. ഇതോടെ പരിപാടി കാണാനെത്തിയ കാണികൾ രോഷാകുലരായി.
Story Highlights : One arrest in vedan show kilimanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here