കണ്ണൂർ കടന്നപ്പള്ളിയിൽ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമം; ജനൽ ചില്ലുകളും, കൊടിമരവും തകർത്തു

കണ്ണൂർ കടന്നപ്പള്ളിയിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമണം. പുത്തൂർകുന്നിലെ ഓഫീസിന്റെ ജനൽ ചില്ലുകളും, കൊടിമരവും തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് കോൺഗ്രസ് ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുന്നേ മൂന്ന് തവണ സിപിഐഎം പ്രവർത്തകർ ഓഫീസ് ആക്രമിച്ചിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
അതേസമയം ഇന്നലെ കോണ്‍ഗ്രസിന്റെ കൊടിമരമാണെന്ന് കരുതി കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിഴുതെടുത്തത് കോണ്‍ഗ്രസ് വിമതന്റെ കൊടിമരം. നിലവില്‍ സിപിഎമ്മിന് പിന്തുണ നല്‍കുന്ന പി.കെ. രാഗേഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കൊടിമരമാണ് എസ്എഫ്‌ഐക്കാര്‍ അബദ്ധത്തില്‍ പിഴുതത്. കോണ്‍ഗ്രസ് കൊടിമരം എന്ന് തെറ്റിദ്ധരിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊടിമരം പിഴുതെടുത്തത്.
കൊടിമരം പിന്നീട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിച്ചു. പി.കെ. രാഗേഷിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ സിപിഎമ്മിന് പിന്തുണ നല്‍കുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രാജീവ് ജി കള്‍ച്ചറല്‍ ഫോറത്തിന്റെ കൊടിമരമാണ് പിഴുതത്.
മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐ മാര്‍ച്ച്. പ്രകടനത്തിനിടെ വഴിയരികിലുണ്ടായിരുന്ന കെ. സുധാകരന്‍ എം.പി.യുടേതടക്കം ചിത്രങ്ങളുള്ള ഫ്‌ളക്‌സുകളും നശിപ്പിച്ചു.
Story Highlights : Congress office attacked in kadannappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here