യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ഷമി; സമൂഹത്തിന്റെ പുരോഗതിക്കായി ഇത്രയും വലിയ ശ്രമങ്ങൾ കാണുന്നത് ആശ്വാസകരമെന്ന് താരം

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. തിങ്കളാഴ്ച യോഗി ആദിത്യനാഥിന്റെ വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ യോഗി ആദിത്യനാഥ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ചില സമ്മാനങ്ങളും മുഖ്യമന്ത്രി ഷമിക്ക് നൽകി. ലക്നൗ സൂപ്പർ ജയൻ്റിസുമായുള്ള മത്സരത്തിന് മുന്നേയായിരുന്നു സന്ദർശനം.
‘ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ദീര്‍ഘ വീക്ഷണം, നേതൃപാടവം, നമ്മുടെ സംസ്ഥാനത്തിന്റെ പരിവർത്തന സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നിറഞ്ഞതായിരുന്നു ഞങ്ങളുടെ ചർച്ചകൾ. സുസ്ഥിര വികസനത്തിനും സാമൂഹിക പുരോഗതിക്കും ഊന്നൽ നൽകി വളർച്ചയ്ക്കുള്ള ശ്രദ്ധേയമായ ഒരു റോഡ്മാപ്പ് മുഖ്യമന്ത്രി വിശദീകരിച്ചു. സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആഴമേറിയതാണ്. നല്ല മാറ്റത്തിന് സംഭാവന നൽകാൻ നമ്മളെയെല്ലാം അത് പ്രചോദിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്കായി ഇത്രയും വലിയ ശ്രമങ്ങൾ കാണുന്നത് ആശ്വാസകരമാണ്. ഉത്തർപ്രദേശിന്റെ ശോഭനമായ ഭാവിയിലേക്കുള്ള ഈ യാത്രയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുമിച്ച്, നമുക്കിത് യാഥാർത്ഥ്യമാക്കാം.’ ഷമി എക്സിൽ കുറിച്ചു.
ഇന്ത്യൻ താരത്തിനൊപ്പമുള്ള ചിത്രങ്ങൾ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും യുപിക്കാരനാണ് ഷമി.ഷമിയുടെ ജന്മനാടായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് യുപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഹൈദരാബാദ് താരമായ ഷമിയെ 10 കോടി മുടക്കിയാണ് ടീമിലെത്തിച്ചത്.
ആഭ്യന്തരമന്ത്രി അമിത് ഷായുമായും നേരത്തേ ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷമി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരത്തിന്റെ കൂടിക്കാഴ്ച. നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഇന്ത്യന്‍ പേസറുടെ ആലോചനയെന്നും അഭ്യൂഹങ്ങളുണ്ട്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഷമിക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറുവിക്കറ്റ് മാത്രമാണ് താരം നേടിയത്. മാത്രമല്ല ഹൈദരാബാദ് ഐപിഎല്ലില്‍ നിന്ന് പുറത്താവുകയും ചെയ്തു. തിങ്കളാഴ്ച ലഖ്‌നൗവിനെതിരായ മത്സരത്തിലും ഷമിക്ക് ആദ്യപതിനൊന്നില്‍ ഇടംപിടിക്കാനായിരുന്നില്ല.
Story Highlights : Mohammed shami meets yogi adithyanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here