Advertisement

ഈ ബ്രസീലിയന്‍ ഓള്‍ഡ് ട്രഫോര്‍ഡിലെത്തുമോ?; പുതിയ സീസണില്‍ വലിയ മാറ്റത്തിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്

May 26, 2025
2 minutes Read
Matheus Cunha

എതിരാളികള്‍ വളഞ്ഞിട്ടാലും സ്‌കോര്‍ ചെയ്യാനുള്ള മികവ്, ഗോള്‍ സാധ്യത കുറഞ്ഞ അവസരങ്ങളില്‍ പോലും എതിര്‍വലയില്‍ പന്തെത്തിക്കുന്ന മായാജാലം. ഇതൊക്കെ കൊണ്ട് സോക്കര്‍ ലോകം നോട്ടമിട്ട ഒരു മുന്നേറ്റനിരക്കാരനുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതുവരെ 17 ഗോളുകളാണ് ഈ ബ്രസീലിയന്‍ എതിരാളികളുടെ വലയില്‍ അടിച്ചു കയറ്റിയത്. താരങ്ങളുടെ വേനല്‍ക്കാല കൂടുമാറ്റത്തില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് നോട്ടമിട്ടിരിക്കുകയാണ് വോള്‍വ്‌സിന്റെ പത്താംനമ്പറുകാരന്‍ സ്‌ട്രൈക്കറായ മാത്തേവൂസ് കുന്‍ഹയെന്ന 26-കാരനെ.

പുതിയ കോച്ചായി പോര്‍ച്ചഗീസുകാരന്‍ റൂബന്‍ അമോറിം എത്തിയെങ്കിലും 2024-25 സീസണിലെ പ്രകടനം മെച്ചപ്പെടുത്താനായിട്ടില്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. 42 പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ 15-ാം സ്ഥാനത്തെത്തിയ ക്ലബ്ബിന് റൂബന്‍ അമോറിമിന്റെ ആദ്യ സീസണില്‍ തന്നെ ട്രോഫിയില്ലാതെ ഫിനിഷ് ചെയ്യേണ്ടി വന്നു. ഇത് തന്നെയാണ് വലിയ മാറ്റങ്ങള്‍ക്ക് തയ്യാറാകാന്‍ ക്ലബ്ബ് അധികാരികളെ പ്രേരിപ്പിക്കുന്ന ഘടകം. 48 മത്സരങ്ങള്‍ കളിച്ചതില്‍ നിന്ന് 17 എണ്ണത്തില്‍ മാത്രമാണ് യൂണൈറ്റഡിന് വിജയിക്കാനായത്.

വേനല്‍ക്കാല ട്രാന്‍സ്ഫറിനുള്ള ക്ലബ്ബിന്റെ പട്ടികയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന പേര് തന്നെയാണ് മാത്തേവൂസ് കുന്‍ഹ. മാത്രമല്ല ക്ലബ്ബുമായി അഞ്ച് വര്‍ഷത്തേക്ക് സഹകരിക്കാമെന്ന് കുന്‍ഹ തത്വത്തില്‍ സമ്മതിച്ചിട്ടുള്ളതായും വിവരങ്ങളുണ്ട്. ഈ ആഴ്ച വോള്‍വ്സുമായി ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച ഓള്‍ഡ് ട്രഫോഡ് അധികാരികള്‍ താരത്തിന്റെ മൂല്യമായി കണക്കാക്കിയിരിക്കുന്നത് 62.5 മില്യണ്‍ പൗണ്ട് (710 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ്. ഈ തുകയിലായിരിക്കും ചര്‍ച്ച ആരംഭിക്കുക. അതേ സമയം ബ്രെന്റ്ഫോര്‍ഡിനെതിരായ വോള്‍വ്സിന്റെ അവസാന മത്സരത്തില്‍ കുന്‍ഹ കളിച്ചെങ്കിലും വിടവാങ്ങല്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ട്രാന്‍സ്ഫര്‍ സ്ഥിരീകരിക്കാന്‍ ദിവസങ്ങള്‍ കൂടി എടുക്കുമെന്നത് തന്നെയാണ് ഇതിന് കാരണം.

Story Highlights: Matheus Cunttha’s transfer to Manchester United from Wolves

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top